
പഴ്സ് തുറന്ന് നോട്ടുകെട്ടുകൾ എണ്ണിപ്പെറുക്കി സാധനം വാങ്ങുന്ന ആ കാഴ്ച ഇന്ന് ലോകമെമ്പാടുമുള്ള ജെൻ സികൾക്കിടയിൽ വിരളമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികവിദ്യയുടെ ലോകത്ത് ജനിച്ചു വളർന്ന ജെൻ സികൾക്ക്, പണം കറൻസിയായി ഉപയോഗിക്കാൻ മടിയാണ്, അല്ലെങ്കിൽ 'ക്രിഞ്ച്' ഏർപ്പാടാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശ്രയിക്കേണ്ട അവസാനത്തെ വഴിയായാണ് അവർ കറൻസിയെ കാണുന്നത്. ഒരു ഡിജിറ്റൽ പേയ്മെൻ്റ പ്ലാറ്റ്ഫോമിന് വേണ്ടി അമേരിക്കൻ മാർക്കറ്റ് റിസർച്ച് കമ്പനിയായ 'ദി ഹാരിസ് പോൾ' നടത്തിയ സർവേയിലാണ് ജെൻ സികളുടെ കാഴ്ചപ്പാടുകളിൽ ഉണ്ടായ ഇത്തരത്തിലുള്ള മാറ്റങ്ങൾ റിപ്പോർട്ട് ചെയ്തത്.
കറൻസി ഇടപാടുകളോട് ജെൻ സി മുഖം തിരിക്കുന്നതിൻ്റെ പ്രധാന കാരണം നിയന്ത്രണമാണ്. സർവ്വേയിൽ പങ്കെടുത്ത Gen Z-ക്കാളിൽ 53 ശതമാനം പേരും കറൻസി ഉപയോഗിക്കുന്നത് ഏറ്റവും അവസാനത്തെ വഴിയായിട്ടാണ്. മാത്രമല്ല, കടകളിലും മറ്റും പണം ഉപയോഗിച്ച് ഇടപാട് നടത്തുന്നവരെ ഏകദേശം 29 ശതമാനം പേർ 'പഴഞ്ചൻ' അല്ലെങ്കിൽ 'ക്രിഞ്ച്' എന്ന് വിശേഷിപ്പിക്കുന്നുവെന്നും പഠനം പറയുന്നു. കാരണം മറ്റൊന്നുമല്ല, കയ്യിലെ നോട്ടുകൾ പെട്ടെന്ന് ചെലവഴിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതായത്, ഡിജിറ്റൽ പേയ്‌മെൻ്റുകളേക്കാൾ കൂടുതൽ അനിയന്ത്രിതമായി ചെലവഴിക്കാൻ അവർക്ക് കറൻസി ഉപയോഗിക്കുമ്പോൾ സാധ്യതയുണ്ട് എന്നാണ്. മൊബൈൽ പേയ്‌മെൻ്റ് ആപ്പുകളോ ഡെബിറ്റ് കാർഡുകളോ ഉപയോഗിക്കുമ്പോൾ, എത്ര പണം ചെലവഴിച്ചു, അക്കൗണ്ടിൽ എത്ര ബാക്കിയുണ്ട് എന്നതിനെക്കുറിച്ച് പൂർണ്ണമായ അറിവ് ലഭിക്കുന്നു.
ചെലവ് നിയന്ത്രിക്കുന്നതിൽ മാത്രമല്ല, സമ്പാദ്യത്തിലും നിക്ഷേപത്തിലും ജെൻ സി ഡിജിറ്റൽ മാർഗ്ഗങ്ങൾ തേടുന്നു. ഈ തലമുറയുടെ സാമ്പത്തിക അവബോധം വർദ്ധിച്ചു വരുന്നുവെന്നതിൻ്റെ സൂചനയായി, ജെൻ സികൾ പുതിയ സാമ്പത്തിക അറിവുകൾ നേടാനും സമ്പാദ്യശീലങ്ങൾ വളർത്താനും ശ്രമിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്.
പണമുണ്ടാക്കാൻ മാത്രമല്ല, പണം ഉണ്ടാകുവനും അവർക്ക് താൽപ്പര്യമുണ്ട്. ജെൻ സികളിൽ പലരും തങ്ങളുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഉയർന്ന പലിശ ലഭിക്കുമെങ്കിൽ കൂടുതൽ പണം നിക്ഷേപിക്കാൻ തയ്യാറാണ്. എന്നാൽ, നിലവിലെ പലിശ നിരക്കുകൾ അറിയുന്നതിൽ ഇവർ അല്പം പിറകിലാണ്. സേവിംഗ്സ് അക്കൗണ്ടുള്ളവരിൽ പങ്കുതി പേർക്ക് മാത്രമേ അവരുടെ പലിശ നിരക്ക് എത്രയാണെന്ന് വ്യക്തമായി അറിയൂ.
ഡിജിറ്റൽ പേയ്‌മെൻ്റുകൾ നൽകുന്ന വേഗതയും, സൗകര്യവും, സുരക്ഷിതത്വവുമാണ് ഈ തലമുറയെ കറൻസിയിൽ നിന്ന് അകറ്റി നിർത്തുന്നതും, മൊബൈൽ പേയ്‌മെൻ്റുകളിലേക്ക് ആകർഷിക്കുന്നതും. ലോകം ഡിജിറ്റൽ കറൻസികളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, കറൻസി ഉപയോഗം വെറും 'ക്രൻജ്'മാത്രമാകുകയും അതൊരു ഒരു ഭൂതകാല ഓർമ്മയായി മാറുന്നതിൻ്റെ തുടക്കമാണിത്.