
ഇന്നത്തെപ്പോലെ അതിവേഗ ട്രെയിനുകളോ വിരൽത്തുമ്പിൽ ഭക്ഷണം ഓർഡർ ചെയ്യാവുന്ന മൊബൈൽ ആപ്പുകളോ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. 1990-കളിൽ ഇന്ത്യൻ റെയിൽവേയിലെ യാത്രകൾക്ക് പ്രത്യേകമായ ഒരു താളവും ഗൃഹാതുരത്വവും ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലെ റെയിൽവേയിലെ ഭക്ഷണ സംവിധാനങ്ങൾ ഇന്നത്തേത് പോലെ ആയിരുന്നില്ല. 90 കളിലെ ആ തീവണ്ടി രുചിയേക്കുറിച്ച് കൂടുതൽ അറിയാം.
ഇന്നത്തെ ഐ.ആർ.സി.ടി.സി സംവിധാനത്തിന് മുൻപ്, ഇന്ത്യൻ റെയിൽവേയ്ക്ക് ഏകീകൃതമായ ഒരു കാറ്ററിംഗ് നയം ഉണ്ടായിരുന്നില്ല. ഓരോ റെയിൽവേ സോണുകളും സ്വതന്ത്രമായാണ് ഭക്ഷണകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പ്രധാന റൂട്ടുകളിലെ ദീർഘദൂര ട്രെയിനുള്ളിൽ തന്നെ ഭക്ഷണം പാകം ചെയ്യുമ്പോൾ, വലിയ സ്റ്റേഷനുകളിലെ റിഫ്രഷ്‌മെന്‍റ് റൂമുകളും സ്വകാര്യ കരാറുകാരും ഭക്ഷണവിതരണത്തിന് സഹായിച്ചിരുന്നു. ഈ സംവിധാനം കാരണം, ഓരോ റൂട്ടിലും വ്യത്യസ്തമായ മെനുവും പ്രാദേശിക രുചികളും യാത്രക്കാർക്ക് അനുഭവിക്കാൻ സാധിച്ചു.
അക്കാലത്ത് ട്രെയിനുകളിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത് വെജിറ്റേറിയൻ താലി ആയിരുന്നു. ചോറ് അല്ലെങ്കിൽ ചപ്പാത്തി, പരിപ്പ് കറി, ലളിതമായ ഒരു പച്ചക്കറി വിഭവം, അച്ചാർ എന്നിവയായിരുന്നു ഇതിലെ പ്രധാന വിഭവങ്ങൾ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ എളുപ്പത്തിൽ പാകം ചെയ്യാനും ചൂടാക്കാനും സാധിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യകരവും ദഹിക്കാൻ എളുപ്പമുള്ളതുമായിരുന്നു. ദീർഘദൂര യാത്രകളിൽ പുലാവും ഖിച്ചടിയും മെനുവിൽ ഇടംപിടിച്ചു.
നോൺ-വെജിറ്റേറിയൻ വിഭാഗത്തിൽ മുട്ട വിഭവങ്ങൾക്കായിരുന്നു പ്രിയം. പ്രഭാത ഭക്ഷണത്തിന് ഓംലെറ്റും പ്രധാന ഭക്ഷണത്തിന് മുട്ട കറിയും ലഭ്യമായിരുന്നു. ചിക്കൻ വിഭവങ്ങൾ പരിമിതമായ റൂട്ടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മട്ടൺ വിഭവങ്ങൾ വേണമെങ്കിൽ പ്രധാന സ്റ്റേഷനുകളിലെ കന്‍റീനുകളെ തന്നെ ആശ്രയിക്കണം.
ഓരോ പ്രദേശത്തിന്‍റെയും രുചി പ്രകടമായിരുന്നത് പ്രഭാത ഭക്ഷണത്തിലായിരുന്നു. ഉത്തരേന്ത്യൻ റൂട്ടുകളിൽ ചൂടുള്ള ആലൂ പറാത്തയും തൈരും ലഭിക്കുമ്പോൾ, ദക്ഷിണേഷ്യൻ റൂട്ടുകളിൽ ഇഡലി, ഉപ്പുമാവ്, പൊങ്കൽ എന്നിവയ്ക്കായിരുന്നു പ്രാധാന്യം. ബ്രെഡ്-ബട്ടർ എല്ലാ സോണുകളിലും പൊതുവായി ലഭ്യമായിരുന്നു.
സ്റ്റേഷൻ സ്റ്റോപ്പുകൾ യാത്രക്കാർക്ക് ആഘോഷമായിരുന്നു. കോച്ചുകളിലൂടെ നടന്നു വിൽക്കുന്ന സമോസകൾ, കച്ചോരികൾ, കട്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വലിയ ജംഗ്ഷനുകളിൽ പത്രക്കടലാസിൽ പൊതിഞ്ഞു നൽകുന്ന ചൂടുള്ള പക്കോഡകളും വടകളും യാത്രയുടെ രസം വർദ്ധിപ്പിച്ചു. ചായ വാലകളും സജീവം.
സോൻ പാപ്പടി, ഗുലാബ് ജാമുൻ, ബേസൻ ലഡു എന്നിവയായിരുന്നു അക്കാലത്തെ പ്രധാന മധുരപലഹാരങ്ങൾ. ഇന്നത്തെപ്പോലെ കുപ്പിയിലാക്കിയ കുടിവെള്ളം അന്ന് സർവ്വ സാധാരണമായിരുന്നില്ല. യാത്രക്കാർ വീട്ടിൽ നിന്ന് വെള്ളം കരുതുകയോ പ്ലാറ്റ്‌ഫോമിലെ ടാപ്പുകളിൽ നിന്ന് കുപ്പികൾ നിറയ്ക്കുകയോ ആയിരുന്നു പതിവ്.