
സ്വന്തം ഭക്ഷണത്തിനേക്കാൾ കൂടുതൽ തുക വളർത്തുനായയുടെ ആഡംബരങ്ങൾക്കായി ചെലവഴിക്കുന്ന ബംഗളൂരുവിലെ ഒരു ദമ്പതികളുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്ദിരാനഗറിലെ ഒരു ഗോൾഡൻ റിട്രീവർ ഉടമകളായ ദമ്പതികളെ സന്ദർശിച്ച വിശേഷങ്ങൾ 'GoQuest' സ്ഥാപകൻ ഗഗൻ അറോറ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചതോടെയാണ് ഈ പുതിയ ട്രെൻഡ് പുറംലോകമറിഞ്ഞത്.
ഈ ദമ്പതികൾ തങ്ങളുടെ നായയ്ക്കായി മാസംതോറും 12,000 രൂപ മുതൽ 15,000 രൂപ വരെയാണ് ചെലവഴിക്കുന്നത്. നായയുടെ ഭക്ഷണത്തിനായി മാത്രം ഫ്രിഡ്ജിൽ ഒരു പ്രത്യേക ഷെൽഫ് തന്നെയുണ്ട്. ഓരോ ദിവസത്തേക്കും ആവശ്യമായ ഓർഗാനിക് ഭക്ഷണം അളന്ന് ലേബൽ ചെയ്താണ് ഇതിൽ സൂക്ഷിക്കുന്നത്. 3 കിലോയ്ക്ക് 2,400 രൂപ വിലവരുന്ന പ്രീമിയം ഡോഗ് ഫുഡ്, സന്ധികളുടെ ആരോഗ്യത്തിനായുള്ള പ്രത്യേക സപ്ലിമെന്‍റുകൾ, കൃത്യമായ ഇടവേളകളിലുള്ള ഗ്രൂമിംഗ് സേവനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പലപ്പോഴും ഈ തുക ദമ്പതികളുടെ സ്വന്തം പലചരക്ക് ചെലവിനേക്കാൾ കൂടുതലാണെന്നതാണ് കൗതുകകരം.
അറോറ ഈ പ്രവണതയെ 'DINKWAD' (Double Income, No Kids, With A Dog) എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, രണ്ടുപേർക്കും വരുമാനമുള്ള, കുട്ടികളില്ലാത്ത, എന്നാൽ ഒരു നായയെ വളർത്തുന്ന ദമ്പതികൾ. ഇത്തരക്കാർക്കിടയിൽ വളർത്തുമൃഗങ്ങൾ വെറും മൃഗങ്ങളല്ല, മറിച്ച് തങ്ങളുടെ "രോമക്കുപ്പായമിട്ട മക്കളാണ്" . കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചെലവില്ലാത്തതിനാൽ, തങ്ങളുടെ വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഇവർ പ്രീമിയം പെറ്റ് കെയർ ഉൽപ്പന്നങ്ങൾക്കായി മാറ്റിവെക്കുന്നു. ഉപഭോക്താക്കളുടെ ഈ സ്വഭാവമാറ്റം ഇന്ത്യയിലെ പെറ്റ് കെയർ വിപണിയെ വൻതോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സ്വന്തം ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങുമ്പോൾ വില കുറഞ്ഞത് നോക്കുന്നവർ പോലും, വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഗുണനിലവാരത്തിനും വിശ്വാസത്തിനുമാണ് മുൻഗണന നൽകുന്നത്.
എന്തിനേറെ പറയുന്നു 'Drools'എന്ന കമ്പനി 1 ബില്യൺ ഡോളർ മൂല്യമുള്ള സ്ഥാപനമായി മാറുകയും നെസ്‌ലെ (Nestlé) പോലുള്ള വമ്പന്മാർ അതിൽ ഓഹരികൾ വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലയൻസ് 'Waggies' എന്ന ബ്രാൻഡ് ആരംഭിച്ചപ്പോൾ, ഗോദ്‌റെജ് ഈ മേഖലയിൽ 500 കോടി രൂപയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. 2022 -നും 2025 -നും ഇടയിൽ പെറ്റ് കെയർ സ്റ്റാർട്ടപ്പുകൾ 124 മില്യൺ ഡോളറിലധികം നിക്ഷേപം സമാഹരിച്ചു. ചുരുക്കത്തിൽ, ഇന്ത്യയിലെ പെറ്റ് കെയർ മേഖല ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി മാറിക്കഴിഞ്ഞു.