
പ്രതീക്ഷിക്കാത്ത നേരത്ത് ചില ഇടങ്ങളിൽ പെട്ട് പോവുകയും പുറത്ത് കടക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഭയക്കാത്തവരായി ആരുമില്ല. അത്തരമൊരു അനുഭവത്തിലൂടെ ഒരു യുവാവിന് കടന്ന് പോകേണ്ടിവന്നപ്പോൾ കൂടെയുണ്ടായിരുന്നർ ആദ്യം ചിരിച്ചെങ്കിലും സംഗതി സത്യമെന്ന് കണ്ടപ്പോൾ ആവരും പരിഭ്രാന്തരായി. ഒരു കബാബ് ഓർഡർ ചെയ്യാൻ ഫോൺബൂത്തിൽ കയറിയ യുവാവിനാണ് അസാധാരണമായ ഈ അനുഭവങ്ങൾ നേരിടേണ്ടി വന്നത്. മാഞ്ചസ്റ്ററിലെ ഡീൻസ്ഗേറ്റിൽ ചുവന്ന നിറത്തിലുള്ള ഒരു പഴയകാല ടെലിഫോൺ ബൂത്തിനുള്ളിൽ കയറിയ യുവാവാണ് ഒരു മണിക്കൂറോളം അതിനുള്ളിൽ കുടുങ്ങിപ്പോയത്.
ഒരു കബാബ് ഓർഡർ ചെയ്യാനായി ഫോൺ വിളിക്കാനാണ് യുവാവ് തെരുവിലെ പഴയ റെഡ് ഫോൺ ബൂത്തിനകത്തേക്ക് കയറിയത്. എന്നാൽ നിർഭാഗ്യവശാൽ ആ ബൂത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഫോൺ ഉണ്ടായിരുന്നില്ല. യുവാവ് അകത്തുകയറിയ ഉടൻ തന്നെ ബൂത്തിന്‍റെ വാതിൽ തനിയെ അടയുകയും ലോക്കാവുകയും ചെയ്തു. ഈ ഫോൺ ബൂത്തുകൾ തുറക്കാനുള്ള താക്കോൽ ബ്രിട്ടീഷ് ടെലികോം (BT) എഞ്ചിനീയർമാരുടെ പക്കൽ മാത്രമാണുള്ളത്. അതിനാൽ തന്നെ ഉള്ളിൽ നിന്ന് പുറത്തുകടക്കാൻ ആ യുവാവിന് മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല.
സുഹൃത്ത് ബൂത്തിനകത്ത് കുടുങ്ങിക്കിടക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്നവർ ആദ്യം ചിരിക്കുകയും തമാശയാക്കുകയും ചെയ്തു. എന്നാൽ, എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ അവരും പരിഭ്രാന്തരായി. ഏകദേശം ഒരു മണിക്കൂറോളം സുഹൃത്തുക്കൾ തന്നെ നേരിട്ട് വാതിൽ തുറക്കാൻ പരിശ്രമിച്ചു. ഒടുവിൽ മറ്റ് മാർഗ്ഗങ്ങളില്ലാതെ വന്നപ്പോഴാണ് അവർ ഫയർഫോഴ്സിനെ സഹായത്തിനായി വിളിച്ചത്. ഒടുവിൽ അഗ്നിശമന സേനാംഗങ്ങളെത്തി വാതിൽ ബലമായി തുറന്നാണ് ഇയാളെ പുറത്തെത്തിച്ചത്. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. മദ്യം അകത്തു ചെന്നപ്പോൾ ചെയ്ത മണ്ടത്തരമാകാം എന്നായിരുന്നു ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. "ഈ 'നിർഭാഗ്യകരമായ' കബാബ് ഓർഡറിന് പിന്നിൽ നല്ലൊരു അളവ് മദ്യം അകത്തു ചെന്നിട്ടുണ്ടാകുമെന്ന് ഞാൻ സംശയിക്കുന്നു." എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.