'അപമാനിക്കലല്ല, പക്ഷേ, പറയാതെ ഏങ്ങനെ?'; യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങി, 14 കോടി നഷ്ടമെന്ന് പ്രവാസി

Published : Aug 23, 2025, 01:12 PM IST
NRI

Synopsis

യുഎസില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തി മോശം കാര്യങ്ങൾ പറയുന്നതല്ലെന്നും എന്നാല്‍ ചില യാഥാര്‍ത്ഥ്യങ്ങൾ പറഞ്ഞില്ലെങ്കില്‍ സ്വയം സത്യസന്ധനല്ലെന്ന് തോന്നുമെന്നും യുവാവ് എഴുതി. 

 

രു ഭാഗത്ത് ഇന്ത്യയില്‍ നിന്നുള്ള അഭ്യസ്ത വിദ്യരായ യുവതി, യുവാക്കൾ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനും തുടർന്ന് പ്രവാസ ജീവിതത്തിനുമായി തയ്യാറെടുക്കുന്നു. എന്നാല്‍, ഇതേ സമയത്ത് തന്നെ യുഎസിലെ പ്രവാസ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. യുഎസിലെ പുതിയ രാഷ്ട്രീയ തൊഴില്‍ സാഹചര്യമാണ് അത്തരമൊരു തീരുമാനത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. എന്നാല്‍, അങ്ങനെ യുഎസിൽ നിന്നും തിരികെ എത്തുന്ന പ്രവാസികൾ സന്തുഷ്ടരാണോ? എട്ടോണം കാരണങ്ങൾ നിരത്തി അല്ല എന്ന് വ്യക്തമായി പറയുന്ന ഒരു കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Designer_Current2613 എന്ന റെഡ്ഡിറ്റ് ഉപഭോക്താവാണ് ഇന്ത്യയിലേക്കുള്ള മടക്കം എന്ന ടാഗ് ലൈനില്‍ തന്‍റെ അനുഭവങ്ങൾ തുറന്നെഴുതിത്. അതിന് കാരണമായ എട്ട് കാരണങ്ങളെതൊക്കെയെന്നും അവയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കുറിപ്പുമാണ് അദ്ദേഹം എഴുതിയത്. പ്രവാസ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരുമ്പോൾ രസകരവും സുസ്ഥിരവുമായ ഒരു ജീവിതമാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ അതിന് വിരുദ്ധമായ ഒന്നാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ സത്യസന്ധനല്ലെന്ന് തനിക്ക് തോന്നുമെന്നും അതിനാലാണ് ഈ കുറിപ്പെന്ന ആമുഖത്തോടെയാണ് അദ്ദേഹം തന്‍റെ കുറിപ്പ് തുടങ്ങിയത് തന്നെ. പിന്നാലെ അത്തരമൊരു കാര്യത്തിലേക്ക് തന്നെ എത്തിച്ചതെന്തൊക്കെയെന്ന് അദ്ദേഹം അക്കമിട്ട് നിരത്തുന്നു.

ആദ്യത്തെതായി ഇന്ത്യയിലെ ആരോഗ്യ സംരക്ഷത്തിന്‍റെ അപര്യാപ്തതയെ കുറിച്ചാണ് അദ്ദേഹം വിശദമാക്കുന്നത്. 2021-ൽ കൊവിഡ് വ്യാപന കാലത്ത് 7 ദിവസം ഐസിയുവിൽ കിടക്കേണ്ടി വന്ന തനിക്ക് മറ്റൊരു രോഗി മരിക്കുന്നത് വരെ ഒരു ആശുപത്രി ബെഡ്ഡിനായി കാക്കേണ്ടിവന്നു. അത് ഭീകരമായ ഒരു അനുഭവമാണെന്നും നമ്മുടെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്‍റെ അപര്യാപ്തതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാലെ തന്‍റെ ഒരു തീരുമാന പ്രകാരം കൈവിട്ട് പോയ കോടികളെ കുറിച്ച് അദ്ദേഹം വിലപിച്ചു. 2013 ല്‍ 870k ഡോളറിന് (ഏതാണ്ട് എഴരക്കോടി രൂപ) വാങ്ങിയ വീട്, ഇന്ത്യയിലേക്ക് തിരിച്ച് വരുന്നതിന്‍റെ ഭാഗമായി 2019-ൽ 1.4 മില്യൺ ഡോളറിന് (ഏതാണ്ട് പന്ത്രണ്ടേകാല്‍ കോടി രൂപ) വിറ്റു. വാടകയ്ക്ക് കൊടുത്ത് ഇന്ത്യയില്‍ നിന്നും കാര്യങ്ങൾ നോക്കാന്‍ പറ്റില്ലെന്ന് കരുതിയാണ് വിറ്റത്. പക്ഷേ രണ്ട് വര്‍ഷം കൊണ്ട് വീടിന്‍റെ വില 3 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതിലൂടെ തനിക്ക് 14 കോടി രൂപ നഷ്ടമായെന്നും അദ്ദേഹം എഴുതി.

 

 

ഇന്ത്യയില്‍ ജീവിക്കാന്‍ 6 ലക്ഷം ഡോളർ (ഏതാണ്ട് അഞ്ചേകാല്‍ കോടി രൂപ) മതിയാകുമെന്നാണ് കരുതിയത്. എന്നാല്‍, ഇന്ത്യയിൽ ദിവസം പ്രതി മുന്നോട്ട് കുതിക്കുന്ന പണപ്പെരുപ്പം മൂലം ചെലവ് വര്‍ദ്ധിച്ചെന്നും ഒരു പ്രവാസിക്ക് ഇന്ത്യയില്‍ ആഡംബര ജീവിതം നയിക്കാന്‍ കുറഞ്ഞത് 2 മില്യണ്‍ ഡോളറെങ്കിലും (ഏതാണ്ട് പതിനേഴരക്കേടി രൂപ) ആവശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്നാലെ ഇന്ത്യന്‍ റോഡുകളില്‍ ജീവിതത്തിന്‍റെ വലിയൊരു ഭാഗം കുടുങ്ങിക്കിടക്കുന്നതിനെ കുറിച്ച് അദ്ദേഹം വിലപിക്കുന്നു. ഇന്ത്യയില്‍ പല നഗരങ്ങളിലും 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒന്ന് ഒന്നര മണിക്കൂറോളം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാലാമതായി ഇന്ത്യയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വലിയ അപര്യാപ്തയുണ്ടെന്ന് കുറിച്ച് അദ്ദേഹം ഇതിനെല്ലാം കാരണമായി തന്‍റെ അഞ്ചാമത്തെ പോയന്‍റിനെ കുറിച്ച് വ്യക്തമാക്കി. അത് അഴിമതിയായിരുന്നു. സര്‍ക്കാര്‍ ഓഫീസില്‍ ഒരു ഫയല്‍ മുന്നോട്ട് നീക്കാന്‍ മുകളില്‍ നിന്ന് താഴെ തട്ട് വരെ കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറിച്ചു. റോഡുകളില്‍ മദ്യപാനികളായ ഡ്രൈവർമാരും അലക്ഷമായി വാഹനമൊടിക്കുന്ന ബൈക്ക് ഓട്ടോ ഡ്രൈവര്‍മാരും.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തട്ടിപ്പുകൾ മാത്രമാണ്. അസോസിയേഷനുകൾ പോലും അനാവശ്യമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സേവനങ്ങൾ മോശമാണ്, പക്ഷേ ഈടാക്കുന്ന തുക ഏറ്റവും ഉയ‍ർന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വാടകക്കാര്‍ വീട് സ്വന്തമാണെന്ന് അവകാശപ്പെട്ട് വീടൊഴിയാന്‍ ആവശ്യപ്പെടുന്നു. ഏറ്റവും കുറഞ്‍ ജീവിത നിലവാരമാണ് ഇന്ത്യയിലുള്ളത്. ഭക്ഷ്യസുരക്ഷ വളരെ മോശം. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളാണ് സ്വിഗ്ഗി / സൊമാറ്റോയില്‍ പോലും. മിക്ക ഉത്പന്നങ്ങളും വ്യാജം. വായു മലിനീകരണം രൂക്ഷം. നഗരത്തിന്‍റെ നടുക്കാണ് രാസവസ്തുക്കൾ പുറന്തള്ളുന്ന ഫാക്ടറികളുള്ളത്. വ്യാജ മരുന്നുകൾ വിൽക്കുന്ന പെരുപ്പിച്ച് കാട്ടിയ ബില്ലുകളും അനാവശ്യമായ ചികിത്സകളുമായി ആശുപത്രി മേഖല. അമിത ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ മേഖല. കുട്ടികൾക്ക് പോലും യഥേഷ്ടം ലഭ്യമാക്കുന്ന മയക്ക് മരുന്നുകൾ. ഏറ്റവും ഒടുവിലായി അദ്ദേഹം രാഷ്ട്രീയക്കാരെയും കുറ്റപ്പെടുത്തുന്നു. അക്രമികളായ രാഷ്ട്രീയക്കാര്‍ അവരുടെ കൂട്ടാളികൾക്ക് വേണ്ടി ഭൂമി തട്ടിയെടുക്കുകയും നിയമവിരുദ്ധമായ ബിസിനസ് നടത്തുകയും ചെയ്യുന്നു. ആരെങ്കിലും എതിര്‍ത്താല്‍ അവരെ ഭീഷണിപ്പെടുത്തുന്നെന്നും അദ്ദേഹം എഴുതുന്നു. വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയും സഹാനുഭൂതിയില്ലാത്ത ഉത്തരവാദിത്വമില്ലാത്ത സമൂഹവുമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബം, സംസ്കാരം, ചില ഇടങ്ങളില്‍ താങ്ങാനാവുന്ന വില എന്നിവയൊക്കെ നോക്കിയാല്‍ ഇന്ത്യയിലെ ജീവിതത്തിന് ആകര്‍ഷണീയതയുണ്ട്. എന്നാല്‍ ഒരു വിദേശ രാജ്യത്തിന്‍റെ ഘടനയെയും സംവിധാനങ്ങളെയും ഉത്തരവാദിത്വത്തെയും നിങ്ങൾ പരിചയപ്പെട്ട് കഴിഞ്ഞാല്‍ മാത്രമേ നിങ്ങൾക്ക് ഇന്ത്യയിലെ ഇരുണ്ട വശം വ്യക്തമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അത് നിങ്ങളെ തളര്‍ത്തുമെന്നും അദ്ദേഹം പറയുന്നു. ഒപ്പം ഇത്രയും കാര്യങ്ങൾ പറഞ്ഞത് ആരെയും അപമാനിക്കാനല്ലെന്നും എന്നാല്‍, വീട്ടിലേക്ക് മടങ്ങുന്നതിന്‍റെ ഗുണങ്ങൾ മാത്രം എടുത്തുകാണിക്കുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന, അവഗണിക്കപ്പെട്ട് പോകുന്ന ദൈനം ദിന ജീവിതത്തിലെ ചില ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് വ്യക്തമാക്കാനാണ് താനിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്