
ഹലാൽ മാംസം വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലണ്ടനിൽ ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ഒരു ഇന്ത്യൻ റസ്റ്റോറന്‍റ് ഉടമ അറസ്റ്റിൽ. രംഗ്രെസിന്‍റെ ഉടമയായ സിഖ് വംശജൻ ഹർമൻ സിംഗ് കപൂറിനെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് വാനിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. ഹലാൽ ഭക്ഷണം വിൽക്കാൻ തയ്യാറാക്കാത്തതിന്‍റെ പേരിൽ മുസ്ലീം പ്രതിഷേധക്കാരുടെ ലക്ഷ്യമായി താൻ മാറിയെന്ന് ഹർമാൻ സിംഗ് കപൂർ അവകാശപ്പെട്ടു.
ഹലാൽ മാംസം വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 'സമാധാന സമൂഹം' (peaceful community) എന്ന് ഹർമാൻ സിംഗ് കപൂർ തന്നെ വിശേഷിപ്പിച്ച ആളുകൾ തന്നെ വേട്ടയാടുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഹർമാൻ നിരന്തരം പോസ്റ്റുകൾ പങ്കുവച്ചിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലണ്ടനിലെ തന്‍റെ ഹോട്ടലിന്‍റെ മുന്നിലുള്ള പ്രതിഷേധങ്ങളുടെ വീഡിയോകൾ അദ്ദേഹം തന്‍റെ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരുന്നു.
ഹർമാനെ കൊണ്ട് പോയെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരങ്ങളൊന്നും മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം അറസ്റ്റിന് മണിക്കൂറുകൾ കഴിഞ്ഞ് ഹർമാനെ പോലീസ് വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. താൻ, സ്വന്തം കുടുംബത്തെ സംരക്ഷിക്കുകയാണ് ഇത് ചെയ്തതെന്നും എന്നാൽ, തങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം പോലീസ് സിഖ് വിശ്വാസത്തെയാണ് ലക്ഷ്യം വച്ചതെന്നും ഇത് അസ്വസ്ഥതയുണ്ടാക്കുന്നെന്നും ഹർമാൻ എക്സിൽ പിന്നീട് എഴുതി.
സമൂഹ മാധ്യമങ്ങൾ വഴി പാകിസ്ഥാൻ വംശജരുടെ നിരന്തരമുള്ള ആക്രമണത്തെ തുടർന്ന് 16 വർഷമായി തന്‍റെ നടത്തിക്കൊണ്ടിരുന്ന രംഗ്രെസ് എന്ന റെസ്റ്റോറന്‍റ് അടച്ചുപൂട്ടാൻ നിർബന്ധിതനായി എന്ന് ഹർമാൻ എക്ലിൽ കുറിച്ചു. പിന്നാലെ ഹർമാന്‍റെ വിഷയം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ദിവസങ്ങൾക്ക് മുമ്പ് റെസ്റ്റോറന്‍റിന് പുറത്ത് ഹർമാനും പ്രതിഷേധക്കാരും തമ്മിൽ നടന്ന വാക്കുതർക്കത്തിന്‍റ വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ റെസ്റ്റോറന്‍റിൽ 'ഹലാൽ ഭക്ഷണം വിളമ്പില്ലെന്ന്' അദ്ദേഹം ബോർഡ് വച്ചു. ഇതോടെയാണ് റെസ്റ്റോറന്‍റിന് മുന്നിൽ വലിയ പ്രതിഷേധങ്ങൾ രൂപപ്പെട്ടതെന്നും അത് പിന്നീട് ഹർമാൻറെ അറസ്റ്റിലേക്ക് നീണ്ടതും.