
തുടർച്ചയായ മഴ കാരണം മധ്യപ്രദേശിലെ മിക്കയിടങ്ങളിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുകയാണ്. അതിനിടയിൽ, ഹർദ ജില്ലയിൽ നിന്നുള്ള ആശങ്കയുണർത്തുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. കരകവിഞ്ഞൊഴുകുന്ന നദി അപകടകരമായ രീതിയിൽ, യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ മുറിച്ചുകടക്കുന്ന ആളുകളുടേതാണ് വീഡിയോ.
'മധ്യപ്രദേശ്: തുടർച്ചയായ മഴ കാരണം ജലനിരപ്പ് ഉയരുന്നതിനിടയിൽ, ഹാർദയിൽ യാതൊരു സുരക്ഷാ നടപടികളും എടുക്കാതെ കരകവിഞ്ഞൊഴുകുന്ന നദി മുറിച്ചുകടക്കുന്ന ആളുകൾ' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പിടിഐ എക്‌സിൽ (ട്വിറ്റർ) എഴുതിയിരിക്കുന്നത്.
വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു യൂസർ കുറിച്ചിരിക്കുന്നത്, 'ഇത് വളരെ അപകടകരമാണ്. വെള്ളപ്പൊക്കം ഒരു തമാശയല്ല. എല്ലാവരും സുരക്ഷിതമായി കടന്നു എന്ന് പ്രതീക്ഷിക്കുന്നു' എന്നാണ്.
വീഡിയോയിൽ കരകവിഞ്ഞൊഴുകുന്ന നദി കാണാം. എങ്ങും വെള്ളമാണ്. അതിലൂടെ ആളുകൾ സൈക്കിളിലും, ബൈക്കിലും മറ്റ് വാഹനങ്ങളിലും ഒക്കെയായി പോകുന്നത് കാണാം. ചിലരെല്ലാം വെള്ളത്തിലൂടെ നടന്നാണ് മറുവശത്തേക്ക് പോകുന്നത്. ഒരുപാടുപേർ മറുവശത്തേക്ക് പോകാൻ എന്ന് തോന്നുംവിധം അവിടെ നിൽക്കുന്നതും കാണാം. വളരെ അപകടകരമായ രീതിയിലാണ് പലരുടേയും യാത്ര.
അതേ സമയം മധ്യപ്രദേശിൽ തന്നെയുണ്ടായ മറ്റൊരു സംഭവത്തിൽ, ഹർദ ജില്ലയിലെ നർമ്മദ നദിയിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ മുങ്ങിമരിച്ചിരുന്നു. ഈ ദൗർഭാഗ്യകരമായ സംഭവത്തെ കുറിച്ച് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അകാൻക്ഷ തിര്യ പറഞ്ഞത്, 'അമാവാസി ദിനത്തിൽ ലച്ചോറ ഘട്ടിൽ ധാരാളം ആളുകൾ കുളിക്കുകയായിരുന്നു. ആ സമയത്ത് മൂന്ന് യുവാക്കൾ തീരത്ത് നിന്ന് ഏകദേശം 200 മീറ്റർ അകലെയായി ആഴങ്ങളിലേക്ക് പോവുകയും മുങ്ങി മരിക്കുകയും ചെയ്തു' എന്നാണ്.