കുട്ടികളായിരിക്കുമ്പോൾ തങ്ങളെ പീഡിപ്പിച്ചത് ഒരേ പുരുഷൻ, 40 വർഷത്തിന് ശേഷം തിരിച്ചറിഞ്ഞ് കസിൻസായ സ്ത്രീകൾ

By Web TeamFirst Published Oct 5, 2022, 1:19 PM IST
Highlights

ജോയ്ക്ക് ഏഴ് വയസുള്ളപ്പോഴാണ് ജോൺ അവളുടെ അമ്മയുമായി ബന്ധം സ്ഥാപിക്കുന്നത്. അന്ന് മുതൽ എന്നുമെന്നോണം അയാൾ തന്നെ പീഡിപ്പിച്ചിരുന്നു എന്നും ജോ പറയുന്നു.

കുട്ടികളായിരിക്കുമ്പോൾ തങ്ങളെ രണ്ടുപേരെയും ഒരേയാൾ പീഡിപ്പിച്ചു എന്ന് തിരിച്ചറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു ആ രണ്ട് കസിൻസും. ഈ വർഷം ആദ്യം പീഡകന്റെ വിചാരണവേളയിൽ കോടതിയിൽ ഹാജരാകേണ്ടി വന്നപ്പോഴാണ് ഇരുവരും ആ സത്യം തിരിച്ചറിയുന്നത്. സൗത്ത് യോർക്ക്ഷെയറിലെ ബാർൺസ്ലിയിൽ നിന്നുള്ള ജോ, ട്രേസി (പേരുകൾ മുഴുവനല്ല) എന്നിവരെ ചെറുപ്പത്തിലാണ് ജോൺ കെൽക്കർ പീഡിപ്പിക്കുന്നത്. ഇപ്പോൾ 68 വയസാണ് ജോണിന്.

ജോയുടെ രണ്ടാനച്ഛനായിരുന്നു ജോൺ. ട്രേസി, ജോണിന്റെ മരുമകളായിരുന്നു. വളരെ ക്രൂരമായ ആക്രമങ്ങളാണ് ഇയാളിൽ നിന്നും ഇരുവർക്കും കുട്ടികളായിരിക്കുമ്പോൾ നേരിടേണ്ടി വന്നത്. തങ്ങളെ സ്ക്രൂഡ്രൈവറുപയോ​ഗിച്ച് ഇയാൾ അക്രമിച്ചിരുന്നു. അയാളെ അനുസരിക്കാൻ തയ്യാറാവാതെ വന്നപ്പോൾ കീടനാശിനി കുടിപ്പിച്ചു എന്നും ഇവർ വെളിപ്പെടുത്തി. 

എന്നാൽ, ഇരുവരും തങ്ങളുടെ അമ്മമാരോട് പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. എന്നാൽ, അവർ പെൺകുട്ടികളെ വിശ്വസിച്ചില്ല, പകരം കുറ്റപ്പെടുത്തുകയായിരുന്നു. 1970 -കളിലും 80 -കളിലും നടത്തിയ ബലാത്സംഗവും ലൈംഗികാതിക്രമവും ഉൾപ്പെടെ 22 കുറ്റങ്ങൾക്ക് ഈ വർഷം മെയ് മാസത്തിൽ ജോണിനെ കോടതി ശിക്ഷിച്ചു. 30 വർഷത്തെ തടവാണ് ഇയാൾക്ക് വിധിച്ചിരിക്കുന്നത്. 

വിചാരണവേളയിൽ ജോയും ട്രേസിയും ഇയാൾക്കെതിരെ മൊഴി കൊടുത്തു. അപ്പോൾ മാത്രമാണ് ഇരുവരും തങ്ങളെ രണ്ടുപേരെയും കുട്ടികളായിരിക്കെ ജോൺ ചൂഷണം ചെയ്തിരുന്നു എന്ന് തിരിച്ചറിയുന്നത്. ട്രേസിക്ക് 10 വയസായിരിക്കുമ്പോൾ അവളോട് ജോൺ തന്റെ കുട്ടിയെ നോക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് സ്കൂൾ വിട്ട് വന്നാൽ ബേബിസിറ്റിം​ഗിന് ചെല്ലുന്ന ട്രേസിയെ അയാൾ ഉപദ്രവിക്കുകയായിരുന്നു എന്ന് അവർ പറയുന്നു. 

ജോയ്ക്ക് ഏഴ് വയസുള്ളപ്പോഴാണ് ജോൺ അവളുടെ അമ്മയുമായി ബന്ധം സ്ഥാപിക്കുന്നത്. അന്ന് മുതൽ എന്നുമെന്നോണം അയാൾ തന്നെ പീഡിപ്പിച്ചിരുന്നു എന്നും ജോ പറയുന്നു. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്ന് കളയുമെന്ന് അയാൾ ഇരുവരേയും ഭീഷണിപ്പെടുത്തിയിരുന്നു. 

തങ്ങളുടെ അമ്മമാർ തങ്ങൾ പീഡിപ്പിക്കപ്പെടുന്നത് അറിഞ്ഞിട്ടും അയാളെ എതിർക്കാനോ തങ്ങളെ സംരക്ഷിക്കാനോ ശ്രമിച്ചിരുന്നില്ല. അതിനാൽ തന്നെ വീണ്ടും വീണ്ടും തങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്നും ജോയും ട്രേസിയും മാധ്യമങ്ങളോട് പറയുകയുണ്ടായി. 

click me!