
ഈസ്റ്റർ(Easter) ദിനത്തിൽ ഇംഗ്ലീഷ് ബീച്ചുകളിൽ സീലുകള്‍(Seals)ക്കെതിരെ നടന്നത് കൊടുംക്രൂരതകളെന്ന് ഒരു ചാരിറ്റിയുടെ റിപ്പോർട്ട്. അവയെ ആളുകൾ കല്ലെറിയുകയും, പിടിച്ച് വലിക്കുകയും ചെയ്തു. നായ്ക്കൾ അവയെ ഓടിച്ചുവെന്നും ചാരിറ്റി വ്യക്തമാക്കി. യോർക്ക്ഷെയർ, കെന്റ്, എസെക്സ്, നോർത്തംബർലാൻഡ് എന്നിവിടങ്ങളിൽ ഇങ്ങനെ സീലുകളെ ഉപദ്രവിച്ചതായി ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈൻ ലൈഫ് റെസ്ക്യൂ (British Divers Marine Life Rescue -ബിഡിഎംഎൽആർ) പറഞ്ഞു.
പരിക്കേറ്റ സീലുകളെ ചികിത്സിക്കുന്ന സന്നദ്ധപ്രവർത്തകരിൽ ചിലർ അപമാനിക്കപ്പെട്ടതായും ചാരിറ്റി പറഞ്ഞു. ദുഃഖവെള്ളിയാഴ്ച മാത്രം ഉച്ചഭക്ഷണ സമയത്തിന് മുമ്പ് ഇതുപോലെയുള്ള അഞ്ച് സംഭവങ്ങളുണ്ടായി എന്നും ചാരിറ്റി പറയുന്നു. ഈസ്റ്റ് യോർക്ക്ഷെയറിലെ ഹോൺസിയിൽ നടന്ന ഒരു സംഭവത്തിൽ, ആളുകൾ നാലുമാസം പ്രായമുള്ള പെൺ സീലിനെ കടലിലേക്ക് വലിച്ചെറിയാനെടുക്കുന്നത് കണ്ടതായും പറയുന്നു.
മുതിർന്നവരും കുട്ടികളും ചേർന്ന് സീലിന്റെ മുഖത്ത് മണലും കല്ലും എറിഞ്ഞതായും അതിന്റെ തലയ്ക്കും കണ്ണിനും പരിക്കേറ്റതായും ബിഡിഎംഎൽആറിലെ കോർഡിനേറ്റർ എമിലി മെയ്മാൻ പറഞ്ഞു. ആക്രമണം കണ്ട ഒരുകൂട്ടം ആളുകൾ സഹായം എത്തുന്നതുവരെ അതിന് ചുറ്റും ഒരു സംരക്ഷണവലയം ഉണ്ടാക്കിയതായി മെയ്മാൻ പറഞ്ഞു. ഒരു മൃഗഡോക്ടറുടെ ചികിത്സയ്ക്കായി പിന്നീട് സീലിനെ കൊണ്ടുപോയി, അടുത്ത ദിവസം സുരക്ഷിതമായി ഇതിനെ വെള്ളത്തിലേക്ക് മടക്കി.
അതിനിടെ, കെന്റിൽ നടന്ന ഒരു സംഭവത്തിൽ, ഫ്രാൻസിൽ നിന്നെത്തിയതായി കരുതുന്ന ഒരു സീലിനെ ഒരു നായ പലതവണ കടലിലേക്കും കരയിലേക്കും ഓടിച്ചു. ബ്രിഡ്‌ലിംഗ്ടൺ, ഫ്ലാംബോറോ, ഫ്രെയ്‌സ്‌തോർപ്പ്, വിറ്റ്‌ബി, നോർത്തംബർലാൻഡിലെ ബീഡ്‌നെൽ എന്നിവയുൾപ്പെടെ എസെക്സിലും കിഴക്കൻ തീരത്ത് മറ്റിടങ്ങളിലും സീലുകൾ വേട്ടയാടപ്പെട്ടു.
യോർക്ഷെയറിൽ ഒരു സ്ത്രീക്ക് സീലിന്റെ കടിയേറ്റു. തന്റെ കുട്ടികളെ കാണിക്കുന്നതിനായി സീലിനെ കയ്യിലെടുത്തപ്പോഴായിരുന്നു ഇത്. BDMLR -ലെ വെൽഫെയർ ഡയറക്ടർ ഡാൻ ജാർവിസ് പറയുന്നത്, കഴിഞ്ഞ മൂന്നോ നാലോ വർഷമായി ദിവസവും രാജ്യത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ സീലുകൾ ആക്രമിക്കപ്പെടുന്നു എന്നാണ്. എന്നാൽ, ഈസ്റ്റർ ദിനത്തിലുണ്ടായതുപോലെ ഇത്രയധികം അതിക്രമങ്ങൾ താനിതുവരെ കണ്ടിട്ടില്ല എന്നും ജാർവിസ് പറയുന്നു. ആളുകൾ തങ്ങളുടെ നായകളെ നിയന്ത്രിക്കണമെന്നും വന്യജീവികളെ ബഹുമാനിക്കണം എന്നും അദ്ദേഹം പറയുന്നു.