
ബ്ലേഡ്, വട്ടി, പാറ്റ തുടങ്ങിയ ഒമനപ്പേരുകളിൽ നാട്ടുൻ പുറങ്ങളിൽ പണം പലിശയ്ക്ക് കൊടുക്കുന്നവർ ഇന്നും സജീവമാണ്. നിയമം മൂലം ഇത്തരം അനധിപൃത പണമിടപാടുകൾ തടയാൻ സർക്കാർ ശ്രമിക്കാറുണ്ടെങ്കിലും ആവശ്യക്കാർ ഉള്ളിടത്തോളം കാണാം നിയമ സംവിധാനങ്ങളെ പറ്റിച്ച് ഇത്തരം പണമിടപാടുകൾ തഴച്ച് വളരുന്നു. ഇത്തരം സ്വകാര്യ പണമിടപാട് സ്ഥാനങ്ങളിൽ നിന്നും പണം വായ്പയെടുത്ത് ജീവനും ജീവിതവും ഇല്ലാതായ നിരവധി പേർ നമ്മുടെ ചുറ്റുമുണ്ട്. സമാനമായൊരു കഥ സിംഗപ്പൂരിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പട്ടു.
ഒരു സിംഗപ്പൂർ പൗരൻ ഒരു പണമിടപാട് കമ്പനിയിൽ നിന്ന് 2,50,000 സിംഗപ്പൂർ ഡോളർ (ഏതാണ്ട് 1.7 കോടി രൂപ) പലിശയ്ക്ക് കടമെടുത്തു. വെറും 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഉയർന്ന പലിശ നിരക്കുകളും മറ്റ് പിഴകളും കാരണം ഏകദേശം 21 മില്യൺ സിംഗപ്പൂർ ഡോളർ (ഏതാണ്ട് 146 കോടി രൂപ) അദ്ദേഹത്തിന് തിരിച്ചടക്കേണ്ടിവന്നെന്ന് ദി സ്ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പണം തിരിച്ചടയ്ക്കായി അദ്ദേഹത്തിന് സ്വന്തം വീട് പോലും വിൽക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2010 നും 2011 നും ഇടയിലാണ് പേര് പരാമർശിക്കാത്തയാൾ ലൈസൻസുള്ള ഒരു പണമിടപാട് കമ്പനിയിൽ നിന്നും 1.7 കോടി രൂപ കടമെടുത്തത്.
ൊ ,കമ്പനി പ്രതിമാസം 4 % പലിശ നിരക്കാണ് ഈടാക്കിയത്. ഇതോടൊപ്പം പ്രതിമാസം 8 % ലേറ്റ് പേയ്‌മെന്‍റ് പലിശയുമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ പ്രാരംഭ വായ്പയ്ക്ക് പ്രതിമാസം 2,500 സിംഗപ്പൂർ ഡോളർ (ഏതാണ്ട് 1,74,000 രൂപ) ലേറ്റ് പേയ്‌മെന്‍റ് പ്രോസസ്സിംഗ് ഫീസും ഈടാക്കി. വെറും നാല് വർഷത്തിനുള്ളിൽ, എല്ലാ ലെവികളും ഉയർന്ന പലിശ നിരക്കും കാരണം, അദ്ദേഹത്തിന്‍റെ വായ്പ 1.7 കോടിയിൽ നിന്നും 146 കോടി രൂപയായി ഉയർന്നു. 2016 ജൂലൈയിൽ, തിരിച്ചടവുകൾ നടത്താൻ അദ്ദേഹം ബുദ്ധിമുട്ടി. പിന്നാലെ അയാൾ തന്‍റെ വീട് പണമിടപാട് കമ്പനിയുടെ ഡയറക്ടർക്ക് 14 കോടി രൂപയ്ക്ക് വിറ്റു. ഒപ്പം 4.90 ലക്ഷം രൂപ മുതൽ 5.95 ലക്ഷം രൂപ വരെ പ്രതിമാസം വാടക നൽകാമെന്നും അദ്ദേഹം ഡയറക്ടറുമായി ഒരു വാടക കരാറുണ്ടാക്കി. പക്ഷേ. കടം വളർന്നു കൊണ്ടിരുന്നു. 2021 അവസാനത്തോടെ കടം 148 കോടിയിലേക്ക് ഉയർന്നു.
കടം വളർന്നതോടെ വാടക അടയ്ക്കാനും ഡയറക്ടർക്ക് വിറ്റ വീട് വിട്ടുകൊടുക്കാനും അദ്ദേഹം വിസമ്മതിച്ചു. പിന്നാലെ പണമിടപാട് സ്ഥാപനവും അദ്ദേഹവും തമ്മിൽ ജില്ലാ കോടതിയിൽ കേസെത്തി. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പിന്നാലെ വായ്പാ കരാറിലും വാടക കരാറിലും എന്തെങ്കിലും നിയമവിരുദ്ധത ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജി ഫിലിപ്പ് ജയരത്നം ഉത്തരവിട്ടു. പലിശ ഇനത്തിൽ ഇത്രയേറെ തുക വരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും കേസ് പണത്തിന്‍റെ മേൽ വാങ്ങുന്ന പലിശ പരിപാടിയുടെ ധാർമ്മികതയെ കുറിച്ച് വലിയ ചർച്ച തന്നെ ഉയർത്തിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.