
ഒരു ഇടവേളയ്ക്ക് ശേഷം ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചെന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈലുകൾ തൊടുത്തതോടെ ലോകം വീണ്ടും യുദ്ധമുനമ്പിലായി. കഴിഞ്ഞ ഫെബ്രുവരി 28 -നാണ് ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ 'ഓപറേഷ്യൻ എപിക് ഫ്യൂരി' എന്ന സൈനിക നീക്കം തുടങ്ങിയത്. യുദ്ധം രൂക്ഷമായതോടെ ലോകരാജ്യങ്ങൾ ഇന്ധനത്തിനായി വലഞ്ഞു. ഇതോടെ പാകിസ്ഥാന്‍റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിക്കുകയും ഇടയ്ക്ക് വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ, ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇതോടെ ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് 'ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണ'മെന്ന് ഇസ്രയേലി തീവ്രപക്ഷ പ്രതിനിധിയും സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തത്.
സോഷ്യൽ നെറ്റ്‌വർക്ക് എക്‌സിലാണ് ഇസ്രായേലിന്‍റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ "ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണം!" എന്ന് കുറിച്ചത്. പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഇസ്രയേലിൽ മുൻപന്തിയിലാണ് ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇറ്റാമിർ ബെൻ ഗ്വിർ. അദ്ദേഹത്തിന്‍റെ അൾട്രാനാഷണലിസ്റ്റ് ഓട്‌സ്മ യെഹൂദിത് പാർട്ടിയുടെ കൂടി പിന്തുണയോടെയാണ് ബെൻഞ്ചമിൻ നെതന്യുഹു പാർലമെന്‍റിൽ തന്‍റെ സർക്കാറിന് ആവശ്യമായ മുൻതൂക്കം കണ്ടെത്തിയത്.
തീവ്രവലതുപക്ഷ നിലപാടുകൾ കാരണം ഫ്രാൻസ് അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇറ്റാമർ ബെൻ ഗ്വിറിന് അന്താരാഷ്ട്രാ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിലെ അറബ് വിരുദ്ധ പ്രത്യയശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ പ്രയോക്താക്കളിലൊരാളാണ് ഇറ്റാമർ ബെൻ ഗ്വിർ. ഇസ്രയേലും യുഎസുമായി ഇറാൻ ഉണ്ടാക്കിയ വെടിനിർത്തൽ കരാറുകളെ ഇറ്റാമർ എതിർത്തിരുന്നു. യുദ്ധത്തിനിടെ ഇസ്രയേലിനെതിരെ ഇറാൻറെ കനത്ത മിസൈൽ ആക്രമണങ്ങൾ ഉണ്ടായപ്പോൾ ആഗോള ഇടപെടലിനായി ബെൻ ഗ്വിർ അഭ്യർത്ഥനകൾ നടത്തി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പുതിയ ആക്രമണത്തിന് ശക്തി പകർന്ന് 'ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണം' എന്ന് ആഹ്വാനം ചെയ്ത് ഇറ്റാമർ വീണ്ടും രംഗത്തെത്തിയത്.
സമാധന ചർച്ചകളിൽ ഇസ്രയേൽ തെക്കൻ ലെബനണിൽ നിന്നും പിന്മാറണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രയേലൽ ചെവിക്കൊണ്ടില്ല. ഇതോടെ തെക്കൻ ലെബനൺ കേന്ദ്രീകരിച്ച് ഇറാന്‍റെ പ്രോക്സിയായ ഹെസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് തിരിച്ചടിയെന്ന നിലയിൽ ഇസ്രയേലും തെക്കൻ ലെബനണിലേക്ക് തുടർച്ചയായി ആക്രമണം നടത്തുകയും ചില പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബെയ്റൂത്തിലേക്ക് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണ് പുതിയ യുദ്ധമുഖം തുറക്കാൻ കാരണമായതായി കരുതപ്പെടുന്നത്. ഇതിന് പിന്നാലെ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ മിസൈൽ വർഷം തന്നെ നടത്തിയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.