2000 പേര്‍ അപ്രത്യക്ഷമായ ഗ്രാമം; ശ്മശാനത്തിലെ കല്ലറകളില്‍ പോലും ഒന്നും ബാക്കിയില്ല

By Web TeamFirst Published Oct 17, 2019, 4:05 PM IST
Highlights

ഗ്രാമത്തില്‍ വലിയ തിരച്ചിലാണ് പൊലീസ് നടത്തിയത്. ആ തിരച്ചിലിലാണ്  ഞെട്ടിക്കുന്ന കാര്യം പൊലീസ് കണ്ടെത്തിയത്. ഗ്രാമത്തിലെ ശ്മശാനത്തിലെ ചില കല്ലറകള്‍ ശൂന്യമായിരുന്നു. കൂടാതെ ഗ്രാമത്തിന് കുറച്ച് അകലെ പട്ടിണിക്കോലങ്ങളായ ഏഴ് നായകളെ ചത്ത നിലയിലും കണ്ടെത്തി. 
 

ഒട്ടാവ: കേള്‍ക്കുമ്പോള്‍ അതിശയമായി തോന്നാം. വീടും, വസ്ത്രങ്ങളും, അഹാര സാധനങ്ങളും എല്ലാം ഉപേക്ഷിച്ചെന്ന പോലെ ഒരു ഗ്രാമത്തിലെ 2000ത്തോളം പേര്‍ അപ്രത്യക്ഷമാകുക. ഒരു ഹൊറര്‍ സിനിമയുടെ കഥ പോലെയുള്ള സംഭവം നടന്നത് 1930 നവംബര്‍ മാസത്തിലാണ്. സംഭവം അരങ്ങേറിയത് കാനഡയില്‍. കാനഡയിലെ അഞ്ചികുനി തടാകത്തിന്‍റെ കരയിലാണ് അഞ്ചികുനി ട്രൈബ് വിഭാഗം താമസിക്കുന്ന ഗ്രാമം ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഇടയ്ക്ക് എത്താറുണ്ടായിരുന്ന വേട്ടക്കാരന്‍ ജോ ലാബെല്‍  ഇവിടെ 1930 നവംബര്‍ മാസത്തില്‍ എത്തിയപ്പോള്‍ ആരെയും കാണാനില്ല.!

മനുഷ്യനേയോ മറ്റു ജീവികളെയോ ഒന്നും ജോയ്ക്ക് ഗ്രാമത്തില്‍ കാണാനില്ല. എന്നാല്‍ ഗ്രാമീണര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ അതേ പോലെ കാണാന്‍ ജോയ്ക്ക് കഴി‌ഞ്ഞില്ല. വീടുകളില്‍ ഭക്ഷണ സാമഗ്രികള്‍, ഗ്രാമീണരുടെ വസ്ത്രങ്ങള്‍, വെള്ളം നിറച്ച പാത്രങ്ങള്‍, എസ്‌കിമോകള്‍ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന റൈഫിളുകള്‍ തുടങ്ങിയവ അത് പോലെയുണ്ട്. എന്നാല്‍ ഒരു മനുഷ്യ കുഞ്ഞോ മൃഗങ്ങളോ ഇല്ല. തുടര്‍ന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ടെലഗ്രാം ഓഫീസില്‍ കയറി ജോ ലാബെല്‍ അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ടെലഗ്രാം അയച്ചു. കുറച്ച് താമസിച്ചാണെങ്കിലും അഞ്ചികുനിയിലേക്ക് മൗണ്ടന്‍ പൊലീസ് സംഘം എത്തി.

ഗ്രാമത്തില്‍ വലിയ തിരച്ചിലാണ് പൊലീസ് നടത്തിയത്. ആ തിരച്ചിലിലാണ്  ഞെട്ടിക്കുന്ന കാര്യം പൊലീസ് കണ്ടെത്തിയത്. ഗ്രാമത്തിലെ ശ്മശാനത്തിലെ ചില കല്ലറകള്‍ ശൂന്യമായിരുന്നു. കൂടാതെ ഗ്രാമത്തിന് കുറച്ച് അകലെ പട്ടിണിക്കോലങ്ങളായ ഏഴ് നായകളെ ചത്ത നിലയിലും കണ്ടെത്തി. 

അതേ സമയം ഒരാഴ്ച എങ്കിലുമായി ഗ്രാമത്തില്‍ നിന്നും ആളുകള്‍ അപ്രത്യക്ഷമായിട്ട് എന്നാണ് സാഹചര്യ തെളിവുകള്‍ പറയുന്നത്. ഇതേ സമയം ചില ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്ത് ഒരു നീലവെളിച്ചം കണ്ടെന്നും അത് പിന്നീട് ഇരുട്ടിലേക്ക് മറഞ്ഞെന്നും അടുത്ത ഗ്രാമത്തിലുള്ളവര്‍ മൊഴി നല്‍കി. 

എന്തായാലും ഈ ദുരൂഹ സംഭവത്തില്‍ വര്‍ഷങ്ങളോളം അന്വേഷണം നടന്നു. നിരവധി ഗവേഷകര്‍ ഇവിടെ എത്തി പഠനം നടത്തി. അന്യഗ്രഹ ജീവികളുടെ സാന്നിധ്യം വരെ കഥയായി ഇറക്കിയവരുണ്ട് ഈ ദുരൂഹതയുടെ പേരില്‍. ഒരു അന്വേഷണ സംഘം ജോയുടെ ആരോപണങ്ങള്‍ വെറും തട്ടിപ്പായിരുന്നുവെന്നും ജോ ലാബെല്‍ ഇതിന് മുമ്പ് ഇവിടെ എത്തിയിട്ടില്ലെന്നും അയാള്‍ കളവ് പറയുന്നതാണെന്നും വാദിച്ചു. എന്നാല്‍ അഞ്ചികുനി ഗ്രാമത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ ഭക്ഷണ സാമഗ്രികളും തുണികളും എങ്ങനെ വന്നു എന്നതിന് വിശദീകരണം നല്‍കാന്‍ ഇന്നും സാധ്യമായിട്ടില്ല.

click me!