
തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന 'ക' ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് വിരാമം. ഫെസ്റ്റ്‌വലിനോട് അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട മാതൃഭൂമി ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിനെ ചൊല്ലിയുള്ള വിവാദമാണ് അവസാനിച്ചത്. എഴുത്തുകാരിക്കും വിവര്‍ത്തകയ്ക്കും അവാര്‍ഡ് തുക തുല്യമായി പങ്കുവയ്ക്കും എന്ന് സംഘാടകര്‍ അറിയിച്ചെന്ന് വിവര്‍ത്തകയായ ജയശ്രീ കളപ്പുരയ്ക്കല്‍ ഫേസ്ബുക്ക് പേജില്‍ എഴുതി. ഇതോടെയാണ് ഇത് സംബന്ധിച്ച വിവാദങ്ങളും അവസാനിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അവസാനിച്ച ഫെസ്റ്റിവലില്‍ ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചത് ജയശ്രീ കളപ്പുരയ്ക്കല്‍ വിവര്‍ത്തനം ചെയ്ത് ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച 'മരിയ ജസ്റ്റ് മരിയ' എന്ന കൃതിക്കാണ്. എന്നാല്‍, അവാര്‍ഡ് പ്രഖ്യാപനവേളയില്‍ വിവര്‍ത്തകയുടെ പേര് പരാമര്‍ശിച്ചില്ലെന്നത് വിവാദമായി. ഇന്നലെ സമാപനവേദിയില്‍ വച്ച് എം മുകുന്ദന്‍ മൂലകൃതിയായ 'മരിയ വെറും മരിയ'യുടെ രചയിതാവായ സന്ധ്യാമേരിക്ക് അവാര്‍ഡ് സമ്മാനിച്ചു.
അതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വിവര്‍ത്തകയെ പരിഗണിച്ചില്ലെന്ന വിമര്‍ശനമുയര്‍ന്നു. നിരവധി പേര്‍ കുറിപ്പുകള്‍ എഴുതി. അതോടെ ഫേസ്ബുക്കില്‍ ഇതൊരു ചര്‍ച്ചയ്ക്ക് വഴി തെളിച്ചു. ഇന്ന് രാവിലെ പുറത്തിറങ്ങിയ ഔദ്യോഗിക വാര്‍ത്താകുറിപ്പിലും വിവര്‍ത്തകയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നത് പ്രതിഷേധം രൂക്ഷമാക്കി. ഇതോടെ നിരവധി സാഹിത്യകാരന്മാരും വിഷയത്തില്‍ ഇടപെട്ട് രംഗത്തെത്തി.
Watch Video: വിമാനത്തിൽ വച്ച് യുവതിയുടെ മുടി പിടിച്ചു, പിന്നാലെ ഇടിയോടെ ഇടി, ഒടുവില്‍ ആജീവനന്ത വിലക്കും; വീഡിയോ വൈറൽ
Read More: 'കുളിയിലൊന്നും ഒരു കാര്യവുമില്ലെന്ന്' അവകാശപ്പെട്ട് കുളിച്ചിട്ട് അഞ്ച് വര്‍ഷമായ യുഎസ് ഡോക്ടർ
ഇതിനിടെയാണ് വിവര്‍ത്തകയായ ജയശ്രീ കളപ്പുരയ്ക്കല്‍ ഫേസ്ബുക്ക് പേജില്‍, അവാര്‍ഡ് തുക വിവര്‍ത്തകയ്ക്കും എഴുത്തുകാരിക്കും തുല്യമായി വീതിക്കുമെന്ന് സംഘാടകര്‍ അറിയിച്ചതായി വ്യക്തമാക്കിയത്. അവാര്‍ഡ് ലഭിച്ചതിനുള്ള നന്ദി വീഡിയോ ആദ്യമേ ചെയ്യിപ്പിച്ചിരുന്നെന്നും എന്നാല്‍, പിന്നീടാണ് അവാര്‍ഡ് തുക മലയാളം എഴുത്തുകാരിക്ക് മാത്രമുള്ളൂവെന്ന കാര്യം അറിഞ്ഞതെന്നും ജയശ്രീ കളപ്പുരയ്ക്കല്‍ എഴുതി. പ്രതിഷേധം ശക്തമായപ്പോള്‍ അവാര്‍ഡ് തുക ഇരുവര്‍ക്കുമായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു. 'വിവര്‍ത്തന സാഹിത്യത്തിന്‍റെയും വിവര്‍ത്തകരുടെയും അഭിമാനത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ആക്റ്റിവിസവും ഞങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കുന്നു' - ജയശ്രീ ഫേസ്ബുക്കില്‍ കുറിച്ചു.