കഴിഞ്ഞ വർഷം അമേരിക്കയിൽ പൊലീസ് കൊന്നത് 1176 പേരെ, കൂടുതലും കറുത്ത വർ​ഗക്കാർ 

By Web TeamFirst Published Jan 18, 2023, 1:09 PM IST
Highlights

2013 മുതലാണ് ഇങ്ങനെ പൊലീസിനാൽ കൊല്ലപ്പെടുന്നവരുടെ വിവരം സൂക്ഷിച്ച് തുടങ്ങിയത്. അതിന് മുൻകയ്യെടുത്തത് മാധ്യമ പ്രവർത്തകരും വംശീയതയ്‍ക്കെതിരെ പ്രവർത്തിക്കുന്ന ആളുകളുമാണ്.

അമേരിക്കയിൽ കഴിഞ്ഞ വർഷം മാത്രം പൊലീസിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടത് 1176 പേരെന്ന് റിപ്പോർട്ട്. മാപ്പിം​ഗ് പൊലീസ് വയലൻസ് (Mapping Police Violence) എന്ന റിസർച്ച് ​ഗ്രൂപ്പാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്. 2013 മുതലാണ് ഇവിടെ പൊലീസ് അതിക്രമങ്ങളുടെ കണക്കുകളെടുക്കാനും പരിശോധിക്കാനും തുടങ്ങിയത്. ഇതിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണ് ഇത്. 

ഒരു ദിവസം ശരാശരി മൂന്ന് പേരും ഒരുമാസം ശരാശരി നൂറു പേരും പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന റിസർച്ച് ഗ്രൂപ്പാണ് പഠനം നടത്തിയ മാപ്പിം​ഗ് പൊലീസ് വയലൻസ്. നിയമപാലകരിൽ നിന്നും മാരകമായി വെടിയേറ്റോ, മർദിക്കപ്പെട്ടോ, കസ്റ്റഡിയിലോ, തോക്കോ മറ്റോ ഉപയോ​ഗിച്ചോ കൊലപ്പെടുത്തിയവരുടെ കണക്കുകളാണ് ഇത്. 

2021 -ൽ 1145 പേരെയാണ് പൊലീസ് കൊന്നത്. 2020 -ൽ 1152, 2019 -ൽ 1097, 2018 -ൽ 1140 പേർ, 2017 -ൽ 1089 പേർ എന്നിങ്ങനെയാണ് കണക്കുകൾ. 2013 മുതലാണ് ഇങ്ങനെ പൊലീസിനാൽ കൊല്ലപ്പെടുന്നവരുടെ വിവരം സൂക്ഷിച്ച് തുടങ്ങിയത്. അതിന് മുൻകയ്യെടുത്തത് മാധ്യമ പ്രവർത്തകരും വംശീയതയ്‍ക്കെതിരെ പ്രവർത്തിക്കുന്ന ആളുകളുമാണ്. ഇതെല്ലാം വിലയിരുത്തുമ്പോൾ ഏറ്റവുമധികം ആളുകൾ പൊലീസിന്റെ കൈകളാൽ കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ് എന്ന് കാണാനാവും. 

ജോർജ്ജ് ഫ്ലോയ്‍ഡിന്റെ കൊലപാതകം നടന്ന് വെറും രണ്ട് വർഷത്തിനുള്ളിലാണ് ഇത്രയും കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. ജോർജ്ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് നീതിക്ക് വേണ്ടിയുള്ള വലിയ മുദ്രാവാക്യങ്ങളും സമരങ്ങളുമാണ് ഇവിടെ നടന്നത്. ഒപ്പം പൊലീസിന്റെ അതിക്രമം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. ഇത് ലോകത്തിലാകെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

എന്നാൽ, ഈ പുതിയ വിവരങ്ങൾ കാണിക്കുന്നത് പൊലീസിന്റെ ക്രൂരതയ്‍ക്ക് യാതൊരു കുറവുമില്ല എന്ന് തന്നെയാണ്. അതുപോലെ മറ്റൊരു വിവരം പുറത്ത് വരുന്നത്, കഴിഞ്ഞ വർഷം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ 24 ശതമാനവും കറുത്ത വർ​ഗക്കാരായിരുന്നു എന്നതാണ്. അതുപോലെ 2013 മുതൽ 2020 വരെയുള്ള കണക്കുകളെടുത്ത് പരിശോധിക്കുമ്പോൾ വെളുത്ത വർ​ഗക്കാരേക്കാൾ മൂന്നിരട്ടി കറുത്ത വർ​ഗക്കാർ പൊലീസിന്റെ കൈകളാൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും കാണാം. 

'ഇത് ഒരിക്കലും അവസാനിക്കുകയില്ല. ലോകത്താകെ തന്നെ ഇതിന്റെ പേരിൽ പ്രക്ഷോഭങ്ങളുണ്ടായി. എന്നിട്ടും ഇപ്പോഴും കൂടുതൽ ആളുകൾ കൊല്ലപ്പെടുകയാണ്' എന്ന് 2020 -ൽ കൊല്ലപ്പെട്ട ബിയാങ്ക ഓസ്റ്റിന്റെ ബന്ധുവായ ബ്രിയോണ ടൈലർ പറഞ്ഞു. ബിയാങ്കയുടെ കൊലപാതകത്തെ തുടർന്ന് കെന്റക്കിയിൽ വലിയ പ്രതിഷേധം തന്നെ നടന്നിരുന്നു. 

click me!