
ഇന്ത്യ, ഗ്രാമങ്ങളില്‍ ജീവിക്കുന്നുവെന്ന് പറഞ്ഞത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്. ഇന്നും ഗ്രാമങ്ങളില്‍ നിന്ന് ഇന്ത്യ നഗരങ്ങളിലേക്ക് വളര്‍ന്നിട്ടില്ല. ഇന്ത്യയുടെ വിശാലമായ ഭൂമി ശാസ്ത്രം ഇതിനൊരു പ്രധാനകാരണമാണ്. ഗ്രാമങ്ങളുടെ സുസ്ഥിരതയാകട്ടെ സര്‍പഞ്ചുമാരുടെ / ഗ്രാമമുഖ്യന്മാരുടെ കാര്യക്ഷമതയെ അടിസ്ഥാനമാക്കിയാണ്. ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങളിലൂടെ പോകുമ്പോള്‍ ചിലരുടെ പ്രതിമകള്‍ പ്രത്യേക പരിഗണനയോടെ ഗ്രാമവാസികള്‍ സംരക്ഷിക്കുന്നത് കാണാം. ഇത്തരം പ്രതിമകളില്‍ ചിലത് ആ ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചുമാരുടേതാണ്. വോട്ടിംഗ് സമ്പ്രദായത്തിന്‍റെ സഹായത്തോടെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇത്തരം സര്‍പഞ്ചുമാര്‍.
'അണ്ടര്‍ടേക്കറും തോറ്റ് പോകും'; മലയാളി പ്രീവെഡ്ഡിംഗ് ഷൂട്ട് നെറ്റിസണ്‍സിനിടെ വൈറല്‍ !
രാജസ്ഥാനിലെ ഖീൻവ്‌സാറിലെ സർപഞ്ചായ പ്രേം സിംഗ് ഭാട്ടി അത്തരത്തില്‍ ജനങ്ങളുടെ സ്നേഹം നേടിയ സര്‍പഞ്ചുമാരിലൊരാളാണ്. 25 വര്‍ഷം തുടര്‍ച്ചയായി ഖീൻവ്‌സാറിലെ സര്‍പഞ്ചായിരുന്നു അദ്ദേഹം. ഇന്ന് പല ജനസേവകരിലും കാണാത്ത പലതും അദ്ദേഹത്തില്‍ കാണാമായിരുന്നു. നീതിയോടുള്ള പ്രതിബദ്ധത, പൊതുജനങ്ങളോട് ദയയോടെയുള്ള മനോഭാവം, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ജീവിതം. അങ്ങനെ ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. . അദ്ദേഹത്തിന്‍റെ പ്രവർത്തനത്തിനും പെരുമാറ്റത്തിനും അംഗീകാരമായി, ഗ്രാമവാസികൾ ഒന്നടങ്കം ഖീൻവ്സാറിലെ മാർക്കറ്റിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിച്ച് തങ്ങളുടെ സ്നേഹാദരം പ്രകടിപ്പിച്ചു.
1933 ആഗസ്റ്റ് 23 നാണ് പ്രേം സിംഗ് ഭാട്ടിന്‍റെ ജനനം. സർപഞ്ചാകുന്നതിന് മുമ്പ് അദ്ദേഹം ഖീൻവ്സാർ കോട്ടയിൽ ജോലി ചെയ്തിരുന്നു. 1965-ൽ ആദ്യമായി അദ്ദേഹം സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. എതിരാളികള്‍ പോലും അദ്ദേഹത്തെ മാലയും തലപ്പാവും നല്‍കി സ്വീകരിക്കുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. 1991 ജൂൺ 24 നാണ് അദ്ദേഹം മരിക്കുന്നത്. 1965 മുതൽ 1990 വരെയുള്ള കാലത്തായിരുന്നു ഖീൻവ്‌സാറിന്‍റെ സർപഞ്ചായി അദ്ദേഹം ഭരണം നടത്തിയത്. ജാതിയുടെയോ വർഗത്തിന്റെയോ അടിസ്ഥാനത്തിൽ അദ്ദേഹം ഒരിക്കലും നീതി നടപ്പാക്കിയിട്ടില്ലെന്ന് ഗ്രാമീണര്‍ പറയുന്നു. രണ്ട് കക്ഷികൾ തമ്മിൽ തർക്കമുണ്ടായാൽ ഇരുവരെയും ഒരുമിച്ച് ഇരുത്തി ന്യായമായ വിധി പറയാന്‍ അദ്ദേഹമെന്നും ശ്രദ്ധിച്ചിരുന്നു. കുറ്റവാളിയെ അവരുടെ കുറ്റകൃത്യത്തിന്‍റെ സ്വഭാവമനുസരിച്ചാകും ശിക്ഷ വിധിക്കുക. അഞ്ച് തവണ പ്രേം സിംഗ് ഭാട്ടിയയെ സര്‍പഞ്ചായി തെരഞ്ഞെടുക്കാന്‍ ഖീന്‍സ്വറിലെ ജനങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്ന് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ മഹത്വം വ്യക്തമാണ്. അദ്ദേഹത്തിന്‍റെ ഭരണ കാലത്ത് ഗ്രാമത്തില്‍ ഒരു പോലീസ് കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇനി കേസെന്തെങ്കിലും ഉണ്ടായാല്‍ പോലീസ് അത് പ്രേം സിംഗ് ഭാട്ടിയെ അറിയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക