
പത്ത് വർഷമായി അജ്ഞാതമായി തുടരുന്ന രോഗത്തെ ചാറ്റ് ജിപിടിയുടെ സഹായത്തോടെ കണ്ടെത്തിയതായി യുവാവിന്‍റെ സമൂഹ മാധ്യമ കുറിപ്പ്. ഒരു ദശാബ്ദത്തിലേറെയായി നിരവധി ആരോഗ്യ വിദഗ്ധർ പരിശോധിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന രോഗനിർണയം ചാറ്റ് ജിപിടിയുടെ സഹായത്തോടെ കണ്ടെത്തിയെന്ന റെഡിറ്റ് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ആരോഗ്യ രംഗത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു.
@Adventurous-Gold6935 എന്ന ഉപയോക്താവാണ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ഇദ്ദേഹത്തിന്‍റെ പോസ്റ്റിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്, '10 വർഷത്തിലേറെയായി എനിക്ക് വിശദീകരിക്കാനാകാത്ത നിരവധി രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. രോഗം എന്തെന്ന് കണ്ടെത്തുന്നതിനായി നിരവധി പരിശോധനകൾ നടത്തി. ന്യൂറോളജിസ്റ്റ് ഉൾപ്പെടെ നിരവധി സ്പെഷ്യലിസ്റ്റുകളെ സമീപിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ ചികിത്സ നേടുകയും ചെയ്തു. എന്നാൽ, രോഗനിർണയം മാത്രം സാധ്യമായില്ല. ഒടുവിൽ, ഞാൻ എഐ ചാർട്ട് ബോട്ടിന്‍റെ സഹായം തേടാൻ തീരുമാനിച്ചു. അങ്ങനെ എന്‍റെ മുഴുവൻ മെഡിക്കൽ രേഖകളും പരിശോധന ഫലങ്ങളും എഐ ചാറ്റ് ബോട്ടിന് നൽകിയപ്പോഴാണ് ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത്. എന്‍റെ എല്ലാ ലാബ് ഫലങ്ങളും രോഗലക്ഷണ ചരിത്രവും പഠിച്ച ചാറ്റ് ജിപിടി അത് 'മ്യൂട്ടേഷന്' തുല്യമാണെന്ന നിഗമനത്തിലെത്തി. തുടർന്ന് ചാറ്റ് ജിപിടി കണ്ടെത്തിയ കാര്യങ്ങളുമായി ഞാൻ ഡോക്ടറെ സമീപിച്ചു. അദ്ദേഹം ഷോക്കാവുകയും തുടർ ചികിത്സയ്ക്ക് ഈ വിവരങ്ങൾ പ്രയോജനപ്പെടുമെന്ന് പറയുകയും ചെയ്തു."
തുടർന്ന് അദ്ദേഹം സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നത് ചാറ്റ് ജിപിടിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് കൊണ്ട് നടത്തിയ ചികിത്സയിൽ തനിക്ക് കാര്യമായ രോഗശമനമുണ്ടായിയെന്നും ഇപ്പോൾ എല്ലാം സാധാരണ ഗതിയിലേക്ക് വന്നു എന്നുമാണ്. എന്നാല്‍, ചാറ്റ് ജിപിടിയെ മാത്രം അടിസ്ഥാനമാക്കി ചികിത്സ വിധിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. തന്‍റെ കുറിപ്പ് അവസാനിപ്പിച്ച് കൊണ്ട് അദ്ദേഹം എഴുതുന്നത്, ആരും എഐ ജനറേറ്റഡ് മെഡിക്കൽ ഫലങ്ങളെ മാത്രം ആശ്രയിക്കരുതെന്നും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വേണം ഇത്തരം കാര്യങ്ങൾ ചെയ്യാനെന്നും സമൂഹ മാധ്യമ ഉപയോക്താക്കളെ ഓർമ്മപ്പെടുത്തി കൊണ്ടാണ്. കുറിപ്പ് വൈറൽ ആയതോടെ നിരവധിയാളുകൾ തങ്ങൾക്കും സമാന അനുഭവമുണ്ടായിയെന്ന് ചുണ്ടിക്കാട്ടി. അതേസമയം എഐ ജനറേറ്റഡ് ഫലങ്ങളിൽ മാത്രം ആശ്രയിച്ചാൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ചിലർ അഭിപ്രായപ്പെട്ടു.