
മാതൃരാജ്യത്ത് നിന്നും ഒരാൾ പ്രവാസിയായി ജീവിക്കാൻ തീരുമാനിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. എന്നാൽ, ഇതിൽ ഏറ്റവും പ്രധാനം എന്നെങ്കിലുമൊരു നാൾ നന്നായി ജീവിക്കാനായി കൂടുതൽ പണമുണ്ടാക്കുക എന്നതായിരിക്കും. അതസമയം കോടികളുടെ സമ്പാദ്യമുണ്ടാക്കിയാലും പല ഇന്ത്യക്കാരും മാതൃരാജ്യത്തേക്ക് മടങ്ങി വരാത്തതിന്‍റെ കാരണം ഒരു എന്‍ആർഐ സമൂഹ മാധ്യമത്തിലൂടെ വിശദീകരിച്ചപ്പോൾ, ആ കുറിപ്പ് വൈറലായി. വിദേശത്ത് 5 - 6 കോടി രൂപ ലാഭിച്ചിട്ടും പല ഇന്ത്യക്കാരും തിരിച്ചെത്തുന്നില്ലെന്ന് അദ്ദേഹം തന്‍റെ പോസ്റ്റിൽ അവകാശപ്പെട്ടു.
മികച്ച വിദ്യാഭ്യാസം, ഉയർന്ന ശമ്പളമുള്ള ജോലികൾ, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഒരോ വർഷവും വിദേശത്തേക്ക് കുടിയേറുന്ന പതിനായിരക്കണക്കിനുള്ള ഇന്ത്യക്കാർ മുന്നോട്ട് വയ്ക്കുന്ന കാരണങ്ങൾ. കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പുതിയ അവസരങ്ങൾ തേടുന്ന പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ട സ്ഥലങ്ങളായി ഇന്നും തുടരുന്നു. ഇതേകുറിച്ചുള്ള സംഭാഷമധ്യേ കാനഡയിൽ താമസിക്കുന്ന ഒരു സുഹൃത്തുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് സ്വപ്‌നിൽ കൊമ്മാവർ എന്ന ഉപയോക്താവ് തന്‍റെ എക്സ് ഹാന്‍റിലിൽ ഒരു കുറിപ്പെഴുതി. അഞ്ചും ആറും കോടികൾ സമ്പാദിച്ചിട്ടും പലരും ഇന്ത്യയിലേക്ക് തിരികെ വരാൻ മടിക്കുന്നു. പക്ഷേ, അവരെല്ലാം തങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നു. പക്ഷേ തിരിച്ച് വരാൻ ആഗ്രഹിക്കുന്നില്ല. അതിന്‍റെ കാരണം ഇന്ത്യയിൽ ഇന്നും ശക്തമായി നിലനിൽക്കുന്ന അഴിമതിയും ജോലി സംസ്കാരവും ട്രാഫിക്കും ദിവസേനയുള്ള മാനസിക സമ്മർദ്ദവും മാലിന്യങ്ങളുമാണെന്ന് തന്‍റെ കാനഡയിലെ സുഹൃത്ത് പറഞ്ഞെന്നും ഇതൊരു ജെഡ്ജിമെന്‍റലല്ലെന്നും അദ്ദേഹം പറഞ്ഞ കാര്യം പങ്കുവച്ചെന്നേയുള്ളൂവെന്നും സ്വപ്‌നിൽ കൂട്ടിചേർത്തു.
കുറിപ്പ് വൈറലായതോടെ ഇന്ത്യയിലെ തൊഴിൽ സംസ്കാരം, അടിസ്ഥാന സൗകര്യങ്ങൾ, ജീവിത നിലവാരം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. കുറിപ്പ് വൈറലായതിന് പിന്നാലെ പലരും അദ്ദേഹത്തിന്‍റെ നിരീക്ഷണത്തോടെ പൂർണ്ണമായും യോജിക്കുന്നുവെന്ന് എഴുതി. പ്രവാസികൾക്ക് മാതൃരാജ്യത്തോട് വൈകാരിക ബന്ധം മാത്രമേയുള്ളൂവെന്നും പ്രായോഗികമായി അവർ കുറച്ച് കൂടി മെച്ചപ്പോട്ട ജീവിതം ആഗ്രഹിക്കുന്നുവെന്നും പലരും ചൂണ്ടിക്കാണിച്ചു. "വളരെ ശരിയാണ്. ഇന്ത്യയിലെ ഓരോ ജോലിയും വറ്റിവരണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ എനിക്ക് വേഗത്തിൽ പ്രായമാകുന്നു. തമാശ പറയുന്നില്ല. എന്താണെന്ന് ഊഹിക്കാമോ. പ്രശ്നം സർക്കാരല്ല. ഓരോ ഇന്ത്യക്കാരനിലും ഉൾച്ചേർത്ത മനോഭാവവും സംസ്കാരവുമാണ്. ശരിയായ കാര്യം ചെയ്യാൻ എല്ലാവരും മടിയന്മാരാണ്, കുറുക്കുവഴികൾ സ്വീകരിക്കരുത്. മുഴുവൻ സംവിധാനവും ഒരു തുരുമ്പിച്ച പഴയ കാർ പോലെയാണ്." എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. പലരും ഇന്ത്യയിൽ 24 മണിക്കൂറും ഏഴ് ദിവസവും ജോലി ചെയ്യാൻ നിർബന്ധിക്കുമ്പോൾ പല വിദേശ രാജ്യങ്ങളിലും ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ജോലി ചെയ്താൽ മതിയെന്ന് ചൂണ്ടിക്കാണിച്ചു.