
കോർപ്പറേറ്റ് ജോലിയിലെ അമിത ജോലിഭാരവും അതുകാരണം കുടുംബത്തിന്, പ്രത്യേകിച്ച് മകന് നൽകാൻ കഴിയാത്ത സമയവും സംബന്ധിച്ച് ബെംഗളൂരുവിലെ ഒരു പ്രൊഫഷണൽ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. 'എന്‍റെ മകന് വേണ്ടി കോർപ്പറേറ്റ് അടിമത്തം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു' എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് പലരുടെയും കണ്ണ് നനയിക്കുന്നതാണ്.
രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ജോലിസമയം തന്‍റെ ജീവിതത്തെയും കുടുംബ ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ജോലിത്തിരക്കിനിടയിൽ, കളിക്കാനായി ഇഴഞ്ഞു വരുന്ന ഒരു വയസ്സുള്ള മകനെ പലപ്പോഴും തനിക്ക് അവഗണിക്കേണ്ടി വരുന്നുണ്ടെന്നും, ആ നിമിഷം അവന്‍റെ മുഖത്തുണ്ടാകുന്ന ഭാവം തന്‍റെ ഹൃദയം തകർക്കുന്നുവെന്നും അദ്ദേഹം വേദനയോടെ പറയുന്നു. ഈ നിമിഷങ്ങൾ ഒരിക്കലും തിരിച്ച് ലഭിക്കില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു.
അദ്ദേഹത്തിന്‍റെ പോസ്റ്റിന് വലിയ പിന്തുണയും വിവിധങ്ങളായ അഭിപ്രായങ്ങളും ലഭിച്ചു. മറ്റ് ചിലർ വർക്ക് ലൈഫ് ബാലന്‍സിംഗിനെ കുറിച്ച് എഴുതി. കുടുംബത്തിന്‍റെ ഭാവി, കുട്ടിയുടെ വിദ്യാഭ്യാസം, വിരമിക്കൽ കാലത്തെ ആവശ്യങ്ങൾ എന്നിവ മുൻനിർത്തി, കഷ്ടപ്പാടുകൾ സഹിച്ചും കോർപ്പറേറ്റ് ജോലിയിൽ തുടരുകയല്ലാതെ നിവൃത്തിയില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. സ്ഥിരമായ വരുമാനം ഉപേക്ഷിച്ച് അനിശ്ചിതത്വത്തിലേക്ക് ചാടുന്നത് നല്ല ആശയമല്ലെന്നും, ജോലിയിൽ തുടർന്ന് കൊണ്ട് തന്നെ സൈഡ് പ്രോജക്റ്റുകൾ പരീക്ഷിക്കുകയോ ജോലി മാറാൻ ശ്രമിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നും പലരും ഉപദേശിച്ചു. ജോലിയിലും കുടുംബ ജീവിതത്തിലും സന്തുലിതാവസ്ഥ പാലിക്കാൻ സമയം ഫലപ്രദമായി ക്രമീകരിക്കാനും, വാരാന്ത്യങ്ങളിൽ കുട്ടിയോടൊപ്പം ഗുണനിലവാരമുള്ള സമയം ചിലവഴിക്കാനും ചിലർ നിർദ്ദേശിച്ചു. കോർപ്പറേറ്റ് മേഖലയിലെ ജോലി - ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഈ സംഭവം ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.