
'ആകാശത്തിന്റെ രാജ്ഞി' എന്ന് വിളിക്കപ്പെടുന്ന യുപിഎസ് ബോയിംഗ് 747-8 വിമാനം ഇന്ത്യയുടെ എലിവേറ്റഡ് ടാക്സിവേ ഉദ്ഘാടനം ചെയ്ത് കൊണ്ട് മുന്നോട്ട് നീങ്ങിയപ്പോൾ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ) ഒരു ചരിത്ര വ്യോമയാന നിമിഷത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. ഐജിഐഎയിലെ പുതിയ എലിവേറ്റഡ് ടാക്സിവേയിലൂടെയുള്ള .ബോയിംഗ് 747-8 ന്‍റെ യാത്ര സമൂഹ മാധ്യമങ്ങളിലും വൈറലായി. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ലക്ഷ്യമിട്ടാണ് പുതിയ എലിവേറ്റഡ് ടാക്സിവേ നിര്‍മ്മിച്ചത്. ഇത് ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
നിലവിൽ മൂന്നാമത്തെ റൺവേയിൽ നിന്ന് ടെർമിനൽ 1 വരെയുള്ള റൂട്ട് ഏറെ ദൈർഘ്യമേറിയതാണ്. ഈ ദൂരം ഗണ്യമായി കുറയ്ക്കുന്നതിനായി പണിതതാണ് എലിവേറ്റഡ് ടാക്സിവേ. ലാൻഡിംഗിന് ശേഷമോ ടേക്ക് ഓഫിന് മുമ്പോ വിമാനങ്ങൾക്ക് സഞ്ചരിക്കേണ്ട ദൂരം എലിവേറ്റഡ് ടാക്സിവേ ഉപയോഗിച്ച് ഇനി ടെർമിനൽ ഒന്നിലെത്താന്‍ കഴിയും. ദില്ലി ജെറ്റ്സ് എന്ന് ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് ബോയിംഗ് 747-8 വിമാനം എലിവേറ്റഡ് വേയിലൂടെ പതുകെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ആദ്യം ഒരു അസാധാരണ കാഴ്ചയെന്ന തോന്നലുണ്ടാക്കുന്നതാണ് വീഡിയോ. റോഡിൽ കൂടി നിരവധി വാഹനങ്ങൾ ഇരുവശത്തേക്കും പോകുമ്പോൾ അതിന് മുകളിലായി പണിത ഒരു പാലത്തിലൂടെ വിമാനം പതുക്കെ കടന്ന് പോകുന്നത് കാണാം. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. വിമാനത്തിന്‍റെ യാത്രക്കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ തങ്ങളുടെ ആശ്ചര്യവും അത്ഭുതവും മറച്ചുവെച്ചില്ല. ദില്ലി ഏറെ മെച്ചപ്പെട്ടന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
എലിവേറ്റഡ് ടാക്സിവേ വിമാനങ്ങൾ ലാൻഡിംഗിന് ശേഷമോ ടേക്ക് ഓഫിന് മുമ്പോ സഞ്ചരിക്കേണ്ട ദൂരം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു, പ്രത്യേകിച്ചും മൂന്നാമത്തെ റൺവേയിൽ നിന്ന് ടെർമിനൽ 1 -ലേക്ക് പോകാന്‍. ഇതുവഴി വിമാനങ്ങൾക്ക് 7 മുതൽ 20 മിനിറ്റ് വരെ ടാക്സി സമയം ലാഭിക്കാൻ കഴിയുമെന്ന് ദില്ലി ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അവകാശപ്പെട്ടു. ഒപ്പം ഇന്ധന ഉപഭോഗം കുറയ്ക്കാനും കഴിയുന്നു. ഉതുവഴി വിമാനക്കമ്പനികൾക്ക് പ്രവർത്തന ചെലവ് കുറയ്ക്കാം. ഒപ്പം വിമാനത്താവളത്തിലെ ഗതാഗത സംവിധാനങ്ങളും കാര്യക്ഷമമാകുന്നു.