
തന്റെ വീട്ടുജോലിക്കാരിക്ക് താൻ നൽകുന്ന ശമ്പളം 45,000 രൂപയാണ് എന്നും അതിനുള്ള കാരണമെന്താണ് എന്നും വെളിപ്പെടുത്തി ബെംഗളൂരുവിൽ താമസിക്കുന്ന റഷ്യൻ യുവതി. പ്രൊഫഷണലിസം, സത്യസന്ധത, വിശ്വാസ്യത എന്നിവയൊക്കെയാണ് താൻ വിലമതിക്കുന്നത് എന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഒരു പോസ്റ്റിൽ പറയുന്നത്. അടുത്തിടെ, യൂലിയ അസ്ലാമോവ എന്ന യുവതി ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത് വൈറലായി മാറിയിരുന്നു. അതിൽ അവർ പറയുന്നത് തന്റെ പ്രതിമാസം വരുന്ന ചെലവുകളെ കുറിച്ചാണ്. അതിലാണ് വീട്ടുജോലിക്കാരിക്ക് 45,000 രൂപ നൽകുന്നതിനെ കുറിച്ച് പറയുന്നത്. എന്നാൽ, വീട്ടുജോലിക്കാരിക്ക് ഇത്രയും പണം നൽകണോ എന്ന് ചോദിച്ച് ചിലരെല്ലാം അവളെ വിമർശിച്ചിരുന്നു.
ഈ പോസ്റ്റിൽ അതിനുള്ള മറുപടിയാണ് യൂലിയ അസ്ലാമോവ നൽകുന്നത്. വീട്ടുജോലിക്കാരോട് ബഹുമാനത്തോടെ പെരുമാറുന്നതിലും അവർക്ക് വളരുന്നതിന് വേണ്ടിയുള്ള അവസരങ്ങൾ നൽകുന്നതിലും താൻ വിശ്വസിക്കുന്നുവെന്നാണ് തന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ യൂലിയ പറയുന്നത്. ജീവിതത്തിലെ തന്റെ ഏറ്റവും വലിയ അഭിമാനം താൻ വിട്ടയക്കുന്നതുവരെ ഒരാളും പിരിഞ്ഞുപോയിട്ടില്ല എന്നതാണ്. ഇന്ത്യയിൽ വീട്ടുജോലിക്കാരികളെ പ്രൊഫഷണലായിട്ടല്ല കാണുന്നത്. അവർ ഓടിപ്പോവും എന്നാണ് പറയുന്നത്. അത് തെറ്റാണ് എന്നും യൂലിയ പറയുന്നു.
വീട്ടുജോലിക്കാർക്ക് അവരുടെ പ്രകടനത്തിന് അനുസരിച്ചുള്ള ഇൻസെന്റീവുകൾ താൻ നൽകാറുണ്ട്. അതവരെ കൂടുതൽ നിൽക്കാനായി പ്രേരിപ്പിക്കും. വർഷത്തിൽ 10% വർധനവും നൽകാറുണ്ട്. അത് ജീവിതച്ചെലവ് കൂടുന്നത് കണക്കാക്കിയാണ്. തന്റെ വീട്ടുജോലിക്കാരെ ഡ്രൈവിംഗ് പഠിക്കാനും താൻ സഹായിച്ചു. ഇത് അവരുടെ വ്യക്തിപരമായ വളർച്ചയ്ക്ക് വേണ്ടിയുള്ള നമ്മുടെ പങ്കാണ് എന്നും അവരുടെ വളർച്ചയ്ക്ക് വേണ്ടിക്കൂടി നാം അവരെ സഹായിക്കേണ്ടതുണ്ട് എന്നുമാണ് യൂലിയയുടെ പക്ഷം.
എന്തായാലും, അനേകങ്ങളാണ് യൂലിയയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവരും യൂലിയ ചെയ്യുന്നത് ഒരു നല്ല കാര്യമാണ് എന്നാണ് അഭിപ്രായപ്പെട്ടത്.