
സമൂഹ മാധ്യമങ്ങളിൽ സ്വന്തം ജീവിത്തിലെ ഓരോ നിമിഷങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെച്ച് കോടികളുടെ വരുമാനം നേടിയ യുവതിയുടെ വിജയകഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ശേഷം ഡിജിറ്റൽ ഉള്ളടക്ക സൃഷ്ടിയിലേക്കിറങ്ങിയ അവർ വെറും രണ്ടര വർഷം കൊണ്ട് ഏകദേശം 8.35 കോടി രൂപ (ഒരു മില്യൺ യുഎസ് ഡോളർ) സമ്പാദിച്ചതായാണ് വെളിപ്പെടുത്തിയത്. എല്ലാം യൂറ്റ്യൂബ് ലൈവിൽ നിന്നും.
2023 -ലാണ് അലക്സ് പെട്രാകീവ ബൾഗേറിയയിൽ നിന്നും യുഎസിലെ കോർപറേറ്റ് ജോലിക്കായി കുടിയേറുന്നത്. എന്നാൽ അധികം താമസിക്കാതെ അവർക്ക് ജോലി വല്ലാതെ ബോറടിച്ചു. അങ്ങനെ ജോലിക്കൊപ്പം ഒരു ഹോബിയായാണ് അലക്സ് പെട്രാകീവ ടിക് ടോക് വീഡിയോ ഉള്ളടക്കങ്ങൾ തയ്യാറാക്കി തുടങ്ങി. 2024 -ൽ 600 ഡോളറിനാണ് ഒരോ ബ്രാന്‍റ് പ്രമോഷനുകൾ ചെയ്തിരുന്നത്. പിന്നീട് അതൊരു മുഴുവൻ സമയ സംരംഭമാക്കി മാറ്റുകയായിരുന്നു. 2024 അവസാനമായപ്പോഴേക്കും വീഡിയോ വരുമാനത്തിൽ നിന്ന് മാത്രം അലക്സ് 1,20,000 ഡോളർ സമ്പാദിച്ചു. ദിവസേനയുള്ള ജീവിതം, ജോലി, കുടുംബം, യാത്രകൾ, സാമ്പത്തിക കാര്യങ്ങൾ തുടങ്ങി സാധാരണ ജീവിതത്തിലെ വിവിധ അനുഭവങ്ങളാണ് അവർ സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ ഫ്ലോളോവേഴ്സുമായി പങ്കുവെച്ചത്. ഇതോടെ വലിയൊരു അനുയായിവൃന്ദം രൂപപ്പെടുകയും വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങളും അലക്സ് പെട്രാകീവയ്ക്ക് ലഭിച്ചു.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വരുമാനം സ്ഥിരതയാർജിച്ചതോടെയാണ് കോർപ്പറേറ്റ് ജോലി രാജിവെക്കാൻ തീരുമാനിച്ചതെന്ന് അലക്സ് വ്യക്തമാക്കി. പിന്നീട് ഉള്ളടക്ക നിർമാണം കൂടുതൽ പ്രൊഫഷണൽ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സ്വന്തം സംഘത്തെയും അവർ രൂപീകരിച്ചു. ഇതിന്‍റെ ഭാഗമായി ഭർത്താവും തന്‍റെ മുൻ ജോലി ഉപേക്ഷിച്ച് ഈ സംരംഭത്തിന്‍റെ ഭാഗമായതായും അലക്സ് കൂട്ടിച്ചേർക്കുന്നു. ഇരുവരും 5 ലക്ഷം ഡോളർ തങ്ങളുടെ പുതിയ സംരംഭത്തിനായി നിക്ഷേപിച്ചു. നിലവിൽ ചിത്രീകരണം, എഡിറ്റിംഗ്, ബ്രാൻഡ് സഹകരണം, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകൾ ഇരുവരും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.
തങ്ങളുടെ വിജയത്തിന് പിന്നിൽ ഒരൊറ്റ വൈറൽ വീഡിയോയല്ല, മറിച്ച് ദീർഘകാലം തുടർച്ചയായി നിലവാരമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതാണ് പ്രധാന കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. പ്രേക്ഷകരുമായി വിശ്വാസബന്ധം നിലനിർത്തുകയും യഥാർഥ ജീവിതാനുഭവങ്ങൾ തുറന്നു പറയുകയും ചെയ്തതാണ് വളർച്ചയ്ക്ക് സഹായകമായതെന്നും അവർ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമങ്ങളെ വെറും വിനോദ വേദിയായി മാത്രം കാണാതെ സംരംഭകത്വത്തിനും വരുമാന മാർഗത്തിനുമായി ഉപയോഗിക്കാമെന്നതിന് ഉദാഹരണമായാണ് അലക്സ് പെട്രാകീവയുടെ അനുഭവം വിലയിരുത്തപ്പെടുന്നത്. യുവതിയുടെ വെളിപ്പെടുത്തലുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴി തുറന്നു.