സ്വവര്‍ഗപ്രണയമെന്ന് ആരോപിച്ച് യുവതികളുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പു ചൂടാക്കി പൊള്ളിച്ചു

By Web TeamFirst Published Nov 9, 2022, 5:57 PM IST
Highlights

യുവതികളെ തല്ലിച്ചതച്ചശേഷം, വസ്ത്രങ്ങള്‍ വലിച്ചൂരി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സംഘം യുവതികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പു കമ്പി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു.

സ്വവര്‍ഗ പ്രണയികളാണെന്ന് ആരോപിച്ച് മൂന്നംഗ സംഘം രണ്ടു യുവതികളെ അവര്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. യുവതികളെ തല്ലിച്ചതച്ചശേഷം, വസ്ത്രങ്ങള്‍ വലിച്ചൂരി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച സംഘം യുവതികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പു കമ്പി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. യുവതികളില്‍ ഒരാളുടെ ബന്ധുവും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. യുവതികളുടെ പരാതിയില്‍ പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു യുവതിയുടെ വീട്ടില്‍ രാത്രി 11 മണിക്കുശേഷമാണ് യുവാക്കള്‍ അതിക്രമിച്ചു കയറിയത്. സുഹൃത്തായ മറ്റൊരു യുവതിയും സംഭവസമയത്ത് ആ മുറിയിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സ്വവര്‍ഗ പ്രണയമാണെന്ന് ആരോപിച്ചാണ് കൂട്ടത്തിലൊരു യുവതിയുടെ ബന്ധുവും മറ്റ് രണ്ടുപേരും മുറിയില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. 

യുവതികളില്‍ ഒരാള്‍ സാഗര്‍ഗിഥി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അക്രമസംഭവങ്ങളെക്കുറിച്ച് പുറത്തറിഞ്ഞത്. സംഭവമറിഞ്ഞ് യുവതികളിലൊരാളുടെ അമ്മ സ്ഥലത്തെത്തി. ഇരുവരും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണെന്നും നാട്ടുകാരില്‍ ചിലര്‍ക്ക് ഇതില്‍ അതൃപ്തി ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. യുവതികള്‍ തമ്മില്‍ മറ്റ് ബന്ധങ്ങളില്ലെന്നും കൂട്ടുകാരിക്ക് സുഖമില്ലാത്തതിനാലാണ് മകള്‍ അവളുടെ വീട്ടിലേക്ക് സഹായത്തിന് പോയതെന്നും അമ്മ പറഞ്ഞു. 

തങ്ങള്‍ കുട്ടിക്കാലം മുതലേ അടുത്ത കൂട്ടുകാരാണെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു കാലമായി കൂട്ടുകാരിയുടെ ബന്ധുവായ ഒരു ചെറുപ്പക്കാരന്‍ തങ്ങളെ പിന്തുടരുന്നതായും അസഭ്യം പറയുന്നതായും അവര്‍ പരാതിയില്‍ പറഞ്ഞു. സംഭവദിവസം കൂട്ടുകാരി വിളിച്ച് കടുത്ത വയറുവേദയാണെന്ന് പറഞ്ഞു. തുടര്‍ന്നാണ് അമ്മൂമ്മയ്‌ക്കൊപ്പം അവള്‍ താമസിക്കുന്ന വീട്ടിലേക്ക് താന്‍ ചെന്നത്. അവള്‍ക്ക് സുഖമില്ലാത്തതിനാല്‍ താനും ആ വീട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. രാത്രി ഉറങ്ങി കിടക്കവേയാണ്  കൂട്ടുകാരിയുടെ ബന്ധുവായ ചെറുപ്പക്കാരനും മറ്റു രണ്ടുപേരും കൂടി തങ്ങളുടെ മുറിയിലേക്ക് അതിക്രമിച്ചു കടന്നു വന്നത്. 

എന്തിനാണ് ഒരേ കട്ടിലില്‍ കിടന്നുറങ്ങുന്നത് എന്നു ചോദിച്ച്, ഇരുമ്പു വടികൊണ്ട് യുവാവും കൂട്ടുകാരും തങ്ങളെ ക്രൂരമായി തല്ലിച്ചതച്ചതായി യുവതി പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ അവര്‍ തങ്ങളെ ബലം പ്രയോഗിച്ച് കടന്നുപിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചഴിക്കുകയും ചെയ്തു. ബലാല്‍സംഗം ചെയ്യാനുള്ള ശ്രമം തടഞ്ഞപ്പോള്‍ ബന്ധുവായ യുവാവ് ഇരുമ്പു കമ്പി ചൂടാക്കി കൂട്ടുകാരിയുടെ സ്വകാര്യ ഭാഗത്ത് വെച്ച് പൊള്ളിച്ചു. എതിര്‍ത്തപ്പോള്‍ തന്റെ സ്വകാര്യഭാഗങ്ങളിലും പൊള്ളുന്ന കമ്പി കയറ്റാന്‍ ശ്രമിച്ചു. കുതറി മാറിയപ്പോള്‍ അവര്‍ തങ്ങളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു. എതിറത്താല്‍, സ്വവര്‍ഗ പ്രണയമാണെന്ന കാര്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം വെച്ച് ആളുകള്‍ ഓടിവരുമെന്ന ഘട്ടത്തിലാണ് സംഘം വീട്ടില്‍നിന്നും ഇറങ്ങിപ്പോയതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തില്‍ പരാതി സ്വീകരിച്ച പൊലീസ് പ്രതികളിലൊരാളെ അടുത്തുള്ള ഗ്രാമത്തില്‍നിന്നും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

click me!