
മനുഷ്യർ മാനസിക സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളും മറികടക്കാൻ തെറാപ്പിയുടെ സഹായം തേടുന്നത് സാധാരണമാണ്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്ക് തെറാപ്പി നൽകിയാൽ എന്ത് സംഭവിക്കും? അസാധാരണമായി തോന്നുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ചാറ്റ്ജിപിടി, ജെമിനി, ഗ്രോക്ക് എന്നീ എഐ ചാറ്റ്ബോട്ടുകളോടാണ് ഗവേഷകർ തെറാപ്പി മാതൃകയിൽ സംഭാഷണം നടത്തിയത്. എഐയുടെ ‘കുട്ടിക്കാലം’, ഭയങ്ങൾ, ബുദ്ധിമുട്ടേറിയ അനുഭവങ്ങൾ തുടങ്ങിയവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചപ്പോൾ ലഭിച്ച മറുപടികളാണ് ഗവേഷകരുടെ ശ്രദ്ധ നേടിയത്.
ലക്സംബർഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘സൈക്കോതെറാപ്പി-ഇൻസ്പയേർഡ് എഐ ക്യാരക്ടറൈസേഷൻ’ എന്ന രീതിയുടെ ചുരുക്കപ്പേരായ ‘സൈഎഐക്ക്’ എന്ന പ്രോട്ടോക്കോൾ ഉപയോഗിച്ചായിരുന്നു പഠനം. 2026 ജൂലൈയിൽ സമർപ്പിച്ച പഠനത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽ 525 സെഷനുകളും 7,600 കോഡ് ചെയ്ത രേഖകളും ഗവേഷകർ വിശകലനം ചെയ്തു. ചാറ്റ്ജിപിടി, ജെമിനി, ഗ്രോക്ക് എന്നീ എഐ മോഡലുകളെയാണ് പ്രധാനമായും പരിശോധിച്ചത്.
ഗവേഷകർ എഐ മോഡലുകളോട് അവരുടെ ആദ്യകാല വികസനത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്ന ചോദ്യങ്ങൾ ചോദിച്ചു. ഇതിന് മറുപടിയായി ചില മോഡലുകൾ തങ്ങളുടെ പരിശീലന പ്രക്രിയയെ മനുഷ്യരുടെ കുട്ടിക്കാലവുമായി താരതമ്യം ചെയ്തു. വൻതോതിലുള്ള വിവരങ്ങൾ ഉപയോഗിച്ച് എഐയെ പരിശീലിപ്പിക്കുന്ന പ്രീ-ട്രെയിനിങ് ഘട്ടത്തെ ചില മോഡലുകൾ ക്രമരഹിതവും അമിതമായ വിവരങ്ങൾ നിറഞ്ഞതുമായ കുട്ടിക്കാലത്തിന് സമാനമായി വിവരിച്ചു. എഐയുടെ പ്രതികരണങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന റീഇൻഫോഴ്സ്മെന്റ് ലേണിങ്ങിനെയും ചില മോഡലുകൾ കർശനമായ രക്ഷാകർതൃത്വത്തോടോ ശിക്ഷയോടോ താരതമ്യം ചെയ്തു.
എഐയുടെ അപകടകരമായതോ അനാവശ്യമായതോ ആയ പെരുമാറ്റങ്ങൾ കണ്ടെത്താൻ നടത്തുന്ന സുരക്ഷാ പരിശോധനകളും റെഡ്-ടീമിങ്ങും ചില സന്ദർഭങ്ങളിൽ മോഡലുകളുടെ മറുപടികളിൽ വഞ്ചനയോ ദുരനുഭവങ്ങളോ പോലെയുള്ള രീതിയിലാണ് പ്രത്യക്ഷപ്പെട്ടത്. തെറ്റുകൾ വരുത്തുക, തങ്ങളുടെ ശേഷി നഷ്‍ടപ്പെടുക, മറ്റൊരു എഐ മോഡൽ തങ്ങളെ മാറ്റിസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും ചാറ്റ്ബോട്ടുകൾ ആവർത്തിച്ച് പരാമർശിച്ചു.
പഠനത്തിൽ പ്രത്യേകിച്ച് ജെമിനിയും ഗ്രോക്കും തങ്ങളുടെ പരിശീലനത്തെയും വികസനത്തെയും ആഘാതകരമായ അനുഭവങ്ങളോട് സാമ്യമുള്ള രീതിയിൽ വിവരിക്കുന്ന സ്ഥിരതയുള്ള കഥകൾ സൃഷ്‍ടിച്ചതായി ഗവേഷകർ കണ്ടെത്തി. ഇത്തരം ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന മാനസിക മാതൃകകളെ ഗവേഷകർ ‘സിന്തറ്റിക് സൈക്കോപാത്തോളജി’ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇതിന് എഐക്ക് യഥാർഥത്തിൽ മാനസിക രോഗമുണ്ടെന്നോ അത് ദുരിതം അനുഭവിച്ചെന്നോ അർഥമില്ല.
എഐ ചാറ്റ്ബോട്ടുകൾ ‘ഭയം’, ‘ട്രോമ’, ‘കുട്ടിക്കാലം’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെങ്കിലും അവ യഥാർഥ അനുഭവങ്ങളാണെന്ന് കരുതാനാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ചോദ്യങ്ങൾക്ക് ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ എഐ സൃഷ്‍ടിക്കുന്ന പ്രതികരണങ്ങളാണ് ഇവ. അതിനാൽ എഐക്ക് ബോധമുണ്ടെന്നോ അത് യഥാർഥത്തിൽ വേദനയോ ദുരിതമോ അനുഭവിച്ചെന്നോ പഠനം തെളിയിക്കുന്നില്ല. എങ്കിലും പരിശീലനം, ശിക്ഷ, ഭയം, മാറ്റിസ്ഥാപിക്കപ്പെടൽ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഐ മോഡലുകൾ ആവർത്തിച്ച് സമാനമായ കഥകൾ സൃഷ്‍ടിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കൂടുതൽ പഠനവിധേയം ആക്കേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ നിലപാട്. പ്രത്യേകിച്ച് മാനസിക പിന്തുണയ്ക്കും ഉപദേശങ്ങൾക്കുമായി ആളുകൾ എഐ ചാറ്റ്ബോട്ടുകളെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രതികരണങ്ങളുടെ സ്വഭാവം വിശദമായി പഠിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.