ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ്; ലോക റെക്കോര്‍ഡ് നേടി 50കാരി

By Web TeamFirst Published Nov 9, 2022, 8:04 AM IST
Highlights

സൗത്താഫ്രിക്കയിലെ ഉയരം കൂടിയ പാലമായ ബ്ലൗക്രാന്‍സ് ബ്രിഡ്ജില്‍ നിന്നായിരുന്നു ലിന്‍ഡയുടെ ഈ സാഹസം. ബ്ലൗക്രാന്‍സ് നദിയില്‍ നിന്ന് 216 മീറ്റര്‍ മുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത്. 

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ് നടത്തി ലോക റെക്കോര്‍ഡ് നേടി 50 വയസ്സുകാരി ലിന്‍ഡാ പോട്ട്ഗീറ്റര്‍. എല്ലാ രണ്ട് മിനിറ്റിലും ഒരു ജംപ് വീതം പൂര്‍ത്തിയാക്കിയാണ് ലിന്‍ഡ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. ഒരു മണിക്കൂറില്‍ ഏറ്റവുമധികം ബഞ്ചി ജംപ്സ് എന്ന നേട്ടമാണ് ഇവര്‍ സ്വന്തം പേരിലാക്കിയത്.

സൗത്താഫ്രിക്കയിലെ ഉയരം കൂടിയ പാലമായ ബ്ലൗക്രാന്‍സ് ബ്രിഡ്ജില്‍ നിന്നായിരുന്നു ലിന്‍ഡയുടെ ഈ സാഹസം. ബ്ലൗക്രാന്‍സ് നദിയില്‍ നിന്ന് 216 മീറ്റര്‍ മുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത്. സൗത്താഫ്രിക്കന്‍ സ്വദേശിയായ വേഫറോണിക്ക ഡീന്‍ ഇതേ സ്ഥലത്തുവച്ച് 19 വര്‍ഷം മുമ്പ് കുറിച്ച റെക്കോര്‍ഡാണ് ലിന്‍ഡ മാറ്റി കുറിച്ചത്. പ്രകടനം തുടങ്ങി 23-ാം മിനിറ്റില്‍ പത്താമത് ചാടുമ്പോള്‍ തന്നെ ലിന്‍ഡ മുന്‍ റെക്കോര്‍ഡ് മറികടന്നിരുന്നു.

എല്ലാം ദൈവാനുഗ്രഹമാണെന്നും ഭര്‍ത്താവിനും കുട്ടികള്‍ക്കും നന്ദിയെന്നുമാണ് നേട്ടത്തിന് ശേഷം ലിന്‍ഡ പ്രതികരിച്ചത്. ഇതിപ്പോള്‍ വളരെ ട്രിക്കി ആയ ഒന്നാണെന്നും ഈ റെക്കോര്‍ഡ് മറ്റാരെങ്കിലും മറികടക്കുക എന്നത് വളരെ ശ്രമകരമായ ഒന്നായിരിക്കുമെന്നും  ഗിന്നസ് വേള്‍ഡ് റെക്കോഡിലെ ഔദ്യോഗിക വിധികര്‍ത്താവായ സോഫിയ പറയുന്നു. എന്തായാലും ബഞ്ചീ ജംപിംഗ് നടത്തുന്ന ലിന്‍ഡാ പോട്ട്ഗീറ്ററിന്‍റെ വീഡിയോ യൂട്യൂബിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ വീഡിയോ കണ്ട് ലിന്‍ഡയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. ഈ പ്രായത്തിലും ഇത്രയും അനായാസത്തോടെ പ്രകടനം നടത്തിയതിനാണ് ഇവരെ എല്ലാവരും അഭിനന്ദിക്കുന്നത്. 

വീഡിയോ കാണാം...

 

Also Read: കൂടുതല്‍ ഇഷ്ടം സമൂസയുടെ പുറംഭാഗം; വിപണിയിലെത്തിച്ച് ഹോട്ടൽ!

click me!