
ബര്‍മിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കൊവീഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma) കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാതെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്(Rahul Dravid). മത്സരത്തിന് ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ടെന്നും അതിനാല്‍ രോഹിത് കളിക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ദ്രാവിഡ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ന് നടത്തിയ കൊവിഡ് പരിശോധനയിലും പൊസറ്റീവായ സാഹചര്യത്തില്‍ രോഹിത് ശര്‍മ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റില്‍ കളിക്കില്ലെന്നും രോഹിത്തിന്‍റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇന്നും നാളെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയനാവുന്ന രോഹിത് ഫലം നെഗറ്റീവായാല്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദ്രാവിഡിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
രോഹിത് മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും വെള്ളിയാഴ്ച തുടങ്ങുന്ന അഞ്ചാം ടെസ്റ്റില്‍ കളിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നില്ലെന്നും തുടര്‍ പരിശോധനകളില്‍ നെഗറ്റീവായാല്‍ രോഹിത് കളിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. മത്സരത്തിന് ഇനിയും 36 മണിക്കൂറുകള്‍ ബാക്കിയുണ്ട്. ഇന്ന് രാത്രി വൈകിയും നാളെയും രോഹിത്ത് കൊവിഡ് പരിശോധനകള്‍ക്ക് വിധേയനാവും. ആ പരിശോധനകളില്‍ ഫലം നെഗറ്റീവായാല്‍ രോഹിത് കളിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. രോഹിത് കളിച്ചില്ലെങ്കില്‍ ജസ്പ്രീത് ബുമ്രയാണോ പകരം നായകനാവുക എന്ന ചോദ്യത്തിന് അത് പറയേണ്ടത് താനല്ലെന്നും ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത് എന്നുമായിരുന്നു ദ്രാവിഡിന്‍റെ മറുപടി.
രോഹിത് കളിക്കില്ലേല്‍ ആര് ക്യാപ്റ്റനാവണം; സർപ്രൈസ് പേരുമായി ഇംഗ്ലീഷ് താരം
രോഹിത്തിന് പകരം നായകനായാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറും 36-ാമത്തെ ഇന്ത്യന്‍ നായകനുമാവും ബുമ്ര. 1987ല്‍ ടെസ്റ്റില്‍കപിൽ ദേവാണ് ടെസ്റ്റില്‍ ഇന്ത്യയെ അവസാനമായി നയിച്ച പേസര്‍. ലെസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തിനിടെ രോഹിത് കൊവിഡ് പൊസറ്റീവായതിനെത്തുടര്‍ന്ന് പിന്‍മാറിയപ്പോള്‍ ഇന്ത്യയെ നയിച്ചതും ബുമ്രയായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ടി20 പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ബുമ്ര. ഇന്ത്യക്കായി 29 ടെസ്റ്റുകളില്‍ പന്തെറിഞ്ഞ ബുമ്ര 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.