റൂട്ട് വീണെങ്കിലും മറ്റൊരു ഇംഗ്ലണ്ട് താരമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റൻ കൂടിയായ ഹാരി ബ്രൂക്ക് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലൻഡിനെതിരെ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റിലെ മോശം പ്രകടനമാണ് റൂട്ടിന് തിരിച്ചടിയായത്. രണ്ട് ഇന്നിങ്സുകളിലായി യഥാക്രമം 1, 8 എന്നിങ്ങനെ മാത്രമാണ് റൂട്ടിന് നേടാനായത്. ഇതോടെ രണ്ട് സ്ഥാനങ്ങൾ പിന്നോട്ട് പോയ റൂട്ട് 851 റേറ്റിങ് പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് വീണു. റൂട്ട് വീണെങ്കിലും മറ്റൊരു ഇംഗ്ലണ്ട് താരമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റൻ കൂടിയായ ഹാരി ബ്രൂക്ക് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ലോർഡ്സ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ 56 റൺസോടെ ബ്രൂക്ക് തിളങ്ങിയിരുന്നു. 869 റേറ്റിങ് പോയിന്‍റോടെയാണ് ബ്രൂക്ക് ഒന്നാമതെത്തിയത്. 853 പോയിന്‍റുള്ള ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് റാങ്കിങ്ങിൽ രണ്ടാമത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യൻ താരങ്ങളിൽ ഗിൽ ഒന്നാമത്

ഇന്ത്യൻ താരങ്ങളില്‍ ശുഭ്മാന്‍ ഗില്ലാണ് നേട്ടം കൊയ്തത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ ശുഭ്മൻ ഗിൽ (126), റാങ്കിങ്ങിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. 743 റേറ്റിംഗ് പോയിന്‍റുള്ള ഗില്ലാണ് നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ. അതേസമയം, അഫ്ഗാനെതിരെ ആദ്യ ഇന്നിങ്സിൽ 24 റൺസ് മാത്രം നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഒരു സ്ഥാനം പിന്നോട്ട് പോയി ഒമ്പതാം സ്ഥാനത്തായി (733 പോയിന്‍റ്). മത്സരത്തിൽ 81 റൺസ് അടിച്ചുകൂട്ടിയ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ന്യൂസിലൻഡ് ഇതിഹാസം കെയ്ൻ വില്യംസൺ, മധ്യനിര ബാറ്റർ രചിൻ രവീന്ദ്ര എന്നിവർക്കും പുതിയ റാങ്കിങ്ങിൽ തിരിച്ചടിയേറ്റു. വില്യംസൺ ഒരു സ്ഥാനം പിന്നോട്ട് പോയപ്പോൾ, രചിൻ രവീന്ദ്ര നാല് സ്ഥാനങ്ങൾ താഴ്ന്ന് പതിമൂന്നാം സ്ഥാനത്തേക്ക് വീണു. ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് ഒന്നാമത്. 870 റേറ്റിംഗ് പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ബുംറക്ക് പിന്നിലായി 838 റേറ്റിംഗ് പോയിന്‍റുള്ള ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാമത്. ലോർഡ്സ് ടെസ്റ്റിൽ നിരാശപ്പെടുത്തിയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി മൂന്ന് സ്ഥാനങ്ങൾ നഷ്ടമായി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ ഇംഗ്ലണ്ടിന്‍റെ ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടർ ഗസ് അറ്റ്കിൻസൺ ഏഴ് സ്ഥാനങ്ങൾ കയറി ആദ്യ പത്തിൽ ഇടംപിടിച്ചു. ലോർഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് അറ്റ്കിൻസൺ ഈ നേട്ടം സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക