ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പേസര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah) ഇന്ത്യയെ നയിക്കും. ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിനിടെ കൊവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ്മ(Rohit Sharma) രോഗവിമുക്തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തെരഞ്ഞെടുത്തത്.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ പേസര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah) ഇന്ത്യയെ നയിക്കും. ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിനിടെ കൊവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ്മ(Rohit Sharma) രോഗവിമുക്തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തെരഞ്ഞെടുത്തത്. രോഹിത്തിനെ ഇന്നും കൊവിഡ് പരിശോധനക്ക് വിധേയനാക്കിയെങ്കിലും ഫലം പൊസറ്റീവായിരുന്നു. ഇതോടെയാണ് അ‍ഞ്ചാം ടെസ്റ്റിൽ പുതിയ നായകനെ തെരഞ്ഞെടുക്കേണ്ടിവന്നത്.

എഡ്‍ജ്ബാസ്റ്റണില്‍ ഫേവറേറ്റുകള്‍ ഇംഗ്ലണ്ട്, കാരണമുണ്ട്; ഇന്ത്യക്ക് മുന്നറിയിപ്പുമായി മൊയീന്‍ അലി

1987നുശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ പേസറും 36-ാമത്തെ ഇന്ത്യന്‍ നായകനുമാണ് ബുമ്ര. കപിൽ ദേവാണ് ടെസ്റ്റില്‍ ഇന്ത്യയെ അവസാനമായി നയിച്ച പേസര്‍. ലെസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തിനിടെ രോഹിത് കൊവിഡ് പൊസറ്റീവായതിനെത്തുടര്‍ന്ന് പിന്‍മാറിയപ്പോള്‍ ഇന്ത്യയെ നയിച്ചതും ബുമ്രയായിരുന്നു.ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് ടി20 പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ബുമ്ര. ഇന്ത്യക്കായി 29 ടെസ്റ്റുകളില്‍ പന്തെറിഞ്ഞ ബുമ്ര 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.

രോഹിത് കളിക്കില്ലേല്‍ ആര് ക്യാപ്റ്റനാവണം; സർപ്രൈസ് പേരുമായി ഇംഗ്ലീഷ് താരം

രോഹിത്തിന് പകരം ഓപ്പണർ മായങ്ക് അഗർവാളിനെ നേരത്തേ തന്നെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ടെസ്റ്റിന് തുടക്കമാവുക. കഴിഞ്ഞ വര്‍ഷം വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ഇംഗ്ലണ്ടാകട്ടെ ജോ റൂട്ടിന്‍റെ നേതൃത്വത്തിലും. എന്നാല്‍ ബെന്‍ സ്റ്റോക്സാണ് നിലവില്‍ ഇംഗ്ലണ്ട് നായകന്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിച്ച അഞ്ച് മത്സര പരമ്പരയിലെ അവസാനത്തെ ടെസ്റ്റാണ് വെള്ളിയാഴ്ച തുടങ്ങുന്നത്. ഇന്ത്യന്‍ ടീമിലെ കൊവിഡ് ബാധമൂലമാണ് കഴിഞ്ഞ വര്‍ഷം പരമ്പര പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനെ 3-0ന് തകര്‍ത്താണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.