ആര്‍സിബിയുടെ വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം, അനുമതി നൽകാനാകില്ലെന്ന് പൊലീസ്

Published : Jun 04, 2025, 01:27 PM ISTUpdated : Jun 04, 2025, 04:13 PM IST
ആര്‍സിബിയുടെ വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം, അനുമതി നൽകാനാകില്ലെന്ന് പൊലീസ്

Synopsis

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ 5 മണി മുതൽ 6 മണി വരെയാണ് വിക്ടറി പരേഡ് നിശ്ചയിച്ചിട്ടുള്ളത്. നഗരമധ്യത്തിലെ പരേഡ് വലിയ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ടീം അംഗങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നടത്താനിരിക്കുന്ന വിക്ടറി പരേഡിനെച്ചൊല്ലി തര്‍ക്കം. നഗരത്തില്‍ വന്‍ ഗതാഗത കരുക്കിന് കാരണമാകുമെന്നതിനാല്‍ വിക്ടറി പരേഡിന് അനുമതി നല്‍കാനാവില്ലെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കിയതാണ് ആര്‍സിബിയുടെ വിജയാഘോഷം അനിശ്ചിതത്വത്തിലാക്കിയത്.

വിക്ടറി പരേഡിന് അനുമതി വേണമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പോലീസിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസ് ഇതുവരെ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ വിക്ടറി പരേഡ് റദ്ദാക്കിയിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്.

വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ 5 മണി മുതൽ 6 മണി വരെയാണ് വിക്ടറി പരേഡ് നിശ്ചയിച്ചിട്ടുള്ളത്. നഗരമധ്യത്തിലെ പരേഡ് വലിയ ഗതാഗതക്കുരുക്കിനിടയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്ക് ഒന്നരയോടെ ബെംഗളൂരുവിലെത്തുന്ന ആര്‍സിബി ടീം അംഗങ്ങള്‍ നാലു മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ച ശേഷം അവിടെ നിന്ന് പരേഡായി ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനായിരുന്നു ആര്‍സിബിയുടെ തീരുമാനം.

ഓപ്പൺ ബസിൽ ട്രോഫിയുമായി നടത്തുന്ന പരേഡിൽ വൻ ജനക്കൂട്ടം അണിനിരക്കാനാണ് സാധ്യത. 3.30 വിക്ടറി പരേഡ് തുടങ്ങി അഞ്ച് മണിക്ക് അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പരേഡിന് അനുമതി ലഭിച്ചില്ലെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനെ ആദരിക്കുന്നതില്‍ ആഘോഷം ഒതുക്കുമെന്നാണ് കരുതുന്നത്.

ഇന്നലെ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആദ്യ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്
രണ്ടക്കം കടന്നത് 2 പേര്‍ മാത്രം, മണിപ്പൂരിനെ 64 റണ്‍സിന് എറഞ്ഞിട്ട് കേരളം, വിജയ് മർച്ചന്‍റ് ട്രോഫിയിൽ മികച്ച ലീഡിലേക്ക്