
ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലക്നൗവിൽ നിരവധി കേസുകളിൽ പ്രതിയായ ദീപക് വർമ്മയാണ് കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെയാണ് ആലംബാഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കിയത്. പിന്നീട് പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തി. നഗരമധ്യത്തിൽ നടന്ന സംഭവം നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. അന്വേഷണത്തിൽ പ്രതി ബൈക്കിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
പിന്നാലെ പൊലീസ് 5 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് പുലർച്ചെ പ്രതിയെ ദേവി ഖേഡ മേഖലയിൽ കണ്ടെത്തി. കീഴടങ്ങാനാവശ്യപ്പെട്ടപ്പോൾ പ്രതി പൊലീസിനുനേരെ വെടിയുതിർത്തുവെന്നും പൊലീസ് അറിയിച്ചു. പോലീസ് തിരിച്ച് വെടിയുതിർത്തപ്പോൾ പ്രതിക്ക് നെഞ്ചിൽ രണ്ട് തവണ വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചെന്നും ലക്നൗ ഡിസിപി പറഞ്ഞു.
നഗരത്തിൽ നേരത്തെ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട 24 കാരനായ ദീപക് വർമ. പീഡന കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam