
തിരുവനന്തപുരം : തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും മോഷണം. അരുവിക്കരയിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു. എട്ടുലക്ഷത്തി അറുപത്തി അയ്യായിരം രൂപയും 32 പവനുമാണ് മോഷണം പോയത്. ജയ്ഹിന്ദ് ടിവി ടെക്നിക്കൽ വിഭാഗം ആർ മുരുകന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസർച്ച് ഓഫീസർ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യയുടെ വസ്തുവിറ്റ അഡ്വാൻസ് തുകയും വീട്ടിൽ സൂക്ഷിച്ച 32 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു.
ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ 11 മണിയോടെ അയൽവാസി സ്ത്രീ രണ്ട് പേർ മതിൽ ചാടി സഞ്ചിയും തുക്കി കാറിൽ പോകുന്നത് കണ്ടു. അവരാണ് മറ്റു നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കാണുന്നത്. അരുവിക്കര പോലീസും ഡോഗ് സ്ക്വാഡ് ഫോറൻസിക് പരിശോധന നടത്തി. തലസ്ഥാനത്ത് അടുത്ത കാലത്ത് പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകളിൽ മോഷണം പതിവാണ്.
READ MORE പിതാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഒന്നേകാല്‍ കോടി രൂപ തട്ടി 24-കാരന്!
മുരുകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് സ്ഥിരീകരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ മാസം 31നാണ് മുരുകൻെറ ഭാര്യയുടെ പേരിലുള്ള വസ്തുവിറ്റത്. ഈ പണവും സ്വർണാഭരണങ്ങളും വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സ്ഥലവിൽപ്പന നടത്തി പണം വീട്ടിൽ സൂക്ഷിച്ചിരുന്നത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നലെന്ന് പൊലീസ് പറയുന്നു. വിരൽ അടയാളങ്ങളും ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.