
പാലക്കാട്: വാളയാറിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയിൽ.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് വിഷ്ണു. തൃശ്ശൂരിലെ സുഹൃത്തിന് നൽകാൻ ഹാഷിഷ് ഓയിൽ വാങ്ങിയെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ തൃശ്ശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷ്ണു സൂചിപ്പിച്ച തൃശ്ശൂരിലെ സുഹൃത്തിനെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാലക്കാട് ജില്ലയിൽ വലിയ അളവിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലാകുന്നത്.
കായംകുളത്ത് ബൈക്കപകടത്തിൽപ്പെട്ട യുവാക്കളിൽ നിന്ന് പിടികൂടിയത് രണ്ട് കിലോ കഞ്ചാവ്
ഇതിനിടെ രണ്ടു കിലോ കഞ്ചാവുമായി കായംകുളത്ത് നാട്ടുകാര്‍ യുവാക്കളെ പിടികൂടിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബൈക്ക് അപകടത്തില്‍പ്പെട്ടതിന് തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഓടി രക്ഷപ്പെട്ട യുവാക്കളെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയത്.
റാന്നി വടക്കേടത്ത് വീട്ടിൽ അതുൽ, വള്ളികുന്നംകടുവിനാൽ എം.എം.കോളനിയിൽ നസീർ എന്നിവരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത് . പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റ് മൂന്ന് പ്രതികൾ കൂടി പിടിയിലായി. പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
ഹാഷിഷ് ഉള്‍പ്പെടെ വന്‍ ലഹരിമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റില്‍
ഒമാനില്‍ വന്‍തോതില്‍ ലഹരിമരുന്നുമായി പ്രവാസിയെ അറസ്റ്റ് ചെയ്തു. ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കൈവശം വെച്ച പ്രവാസിയെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനാണ് പിടിയിലായത്. 43 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന്, 25 കിലോഗ്രാമിലേറെ ഹാഷിഷ്, കറുപ്പ്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam