
തൊടുപുഴ : തൊടുപുഴ മുട്ടം പൊലീസ് സ്റ്റേഷനടുത്ത് ലോഡ്ജിൽ, വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു. അയൽവാസി ഉല്ലാസിനെയാണ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് വിശദീകരിച്ചു. ജനുവരി 23 നാണ് തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി യേശുദാസിനെ മുട്ടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈദ്യപരിശോധനയ്ക്കിടെ കൈ വിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
പത്ത് വർഷത്തോളമായി മുട്ടം പ്രദേശത്താണ് യേസുദാസ് താമസിക്കുന്നത്. കഴിഞ്ഞ ജനുവരി 19 ന് യേശുദാസ് താമസിക്കുന്ന റൂമിൽ ഉല്ലാസെത്തി. ഇരുവരും തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടെ ഉല്ലാസിന്റെ അടിയേറ്റ് യേശുദാസ് മരിച്ചു. ഇതോടെ ഉല്ലാസ് സ്ഥലത്ത് നിന്നും മുങ്ങി. റൂമിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജനുവരി 23 ന് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കീടനാശിനി കുപ്പി കൂടി കണ്ടതോടെ ആത്മഹത്യയെന്ന് പൊലീസ് സംശയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ വിഷാംശമില്ലെന്ന് വ്യക്തമായതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്.
അതേസമയം, എറണാകുളം കാലടിയിൽ ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ചുകൊന്നുവെന്ന മറ്റൊരു വാർത്തയും ഇന്ന് പുറത്ത് വന്നു. തമിഴ്നാട് സ്വദേശി രത്നവല്ലിയെയാണ് ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഭർത്താവ് മഹേഷ് കുമാർ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പോലീസിൽ എത്തി പരാതി നൽകിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കാലടി കാഞ്ഞൂരിൽ റൈസ്മില്ലിലും, കൂലിപ്പണിയുമായി വർഷങ്ങൾക്കു മുൻപേ എത്തിയതായിരുന്നു മഹേഷ് കുമാർ. എട്ടുവർഷം മുൻപാണ് രത്നവല്ലിയെ വിവാഹം കഴിക്കുന്നത്. തുടർന്ന് കാഞ്ഞൂരിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. ഓണം അവധിക്ക് രത്നവല്ലി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി. കാലടിയിൽ വച്ച് പരിചയപ്പെട്ട മുത്തുവെന്ന സേലം സ്വദേശിക്കൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടയിൽ പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് കുമാർ രത്നവല്ലിയെ കാലടിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ കാലടിയിൽ എത്തിയപ്പോഴും മുത്തുവിനൊപ്പം പോവുകയാണെന്ന് രത്നവല്ലി ആവർത്തിച്ചു. തുടർന്നാണ് പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് ഇവരെ കൊണ്ട് പോയി തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തിയത്.പിന്നാലെ കാലടി പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നൽകി. ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam