
കോഴിക്കോട്: കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ നിരവധി കേസുകളിലെ പ്രതികള്‍ പോലീസ് പിടിയില്‍. വയനാട് സ്വദേശി വരിക്കേരി കോളനിയില്‍ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണന്‍(39), കോഴിക്കോട് കല്ലായി ഫ്രാന്‍സിസ് റോഡ് സ്വദേശി അച്ചാരതോപ്പ് പറമ്പ് വീട്ടില്‍ ഷാജഹാന്‍ എന്ന ഹൈവേ ഷാജഹാന്‍ (44) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പാളയം ബസ് സ്റ്റാന്റിലെ പൊതു ശുചിമുറിക്ക് പിറകില്‍ വെച്ച് ഇരുവരും ചേര്‍ന്ന് കവര്‍ച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെയാണ് പിടിയിലാകുന്നത്. കണ്ണന്റെ പേരില്‍ പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി കേസുകള്‍ നിലവിലുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായതിനും റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവിനെ ബ്ലേഡ് കൊണ്ട് വയറില്‍ പരിക്കേല്‍പ്പിച്ചതിനും മാനാഞ്ചിറയില്‍ വെച്ച് സ്ത്രീയോട് മോശമായി പെരുമാറിയതിനും മറ്റുമായി പത്തോളം കേസുകള്‍ നിലവിലുണ്ട്. ഷാജഹാന്റെ പേരില്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പൊതുജനശല്യത്തിനും പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ അറ്റന്‍ഡന്റ് ആയ യുവതിയെ ഒ.പി ടിക്കറ്റ് കൗണ്ടറില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനും ഒ.പി ടിക്കറ്റ് കൗണ്ടര്‍ തകര്‍ത്തതിനും മറ്റുമായി ഇരുപതോളം കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam