അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ്
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ ഇരുചക്ര വാഹന മോഷ്ടാവ് പിടിയിലായി. പശ്ചിമ ബംഗാൾ ഡാർജിലിങ്ങ് സ്വദേശി നിരുപം സിംഗ് (28)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിൽ പെരുമ്പാവൂർ ഭാഗത്ത് നിന്നും ഒരു എൻഫീൽഡ് മോട്ടോർ സൈക്കിളും ഒരു സ്കൂട്ടറും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. മോഷണം നടന്ന സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ക്യാമറകൾ ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്ന് ഒരു സ്കൂട്ടറും ആലുവ എടത്തലയിലെ ഒരു വീട്ടിലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എംവി അരുൺദേവ്, എസ്ഐമാരായ മാർട്ടിൻ ജോസഫ്, കെ ടി അനിൽ, തുടങ്ങിയവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.


