
കോഴിക്കോട്: മദൃ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയില്‍. സെപ്തംബർ 26 ന് കോഴിക്കോട് മാവൂർറോഡിൽ വച്ച് മദ്യലഹരിയിൽ യാത്രക്കാരോടും കച്ചവടക്കാരോടും അപമര്യാദയായി പെരുമാറുകയും വടികളും, ബിയർ കുപ്പികളും കയ്യിലേന്തി നഗരത്തിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ഇവര്‍ ചെയ്തിരുന്നു. മദ്യലഹരിയില്‍ ബൈക്ക് യാത്രികനായ പുതിയാപ്പ എടക്കൽ താഴെ ദിപിൻ എന്നയാളെ ഇവര്‍ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച ഈ സംഭവത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. അക്രമികളില്‍ പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള പഴശ്ശി ഡാമിൻ്റെ സമീപ പ്രദേശങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. നിരവധി ദിവസങ്ങളുടെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരേയും അവർ അന്ന് ചെയോഗിച്ച ഹോണ്ട എക്സ് പൾസ് വാഹനവും കസ്റ്റഡിയിൽ എടുത്തത്. ഈ പ്രതികൾക്ക് മുൻപും സമാന കുറ്റകൃത്യങ്ങളിൽ പോലീസിൻ്റെ പിടിയിൽ അകപ്പെട്ടിട്ടുള്ളവരാണ്. സബ് ഇൻസ്പെക്ടർ കൈലാസ് നാഥ്, എ.എസ്.ഐ. പവിത്ര കുമാർ. എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത്. എം.വി, ഹരീഷ് കുമാർ. സി, സിവിൽ പോലീസ് ഓഫീസർമാരായ ബബിത്ത് കുറുമണ്ണിൽ ,എൽ. ഷജൽ, ശ്രീജിത്ത് ചെറോട്ട് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നത്.