
ദില്ലി: എംപുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനക്കുണ്ട്.
രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആർഎസ്എസ് എമ്പുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്. സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗൺസിൽ അംഗം സി രഘുനാഥിൻറെ പ്രതികരണം ഉണ്ടായത്.
വിവാദങ്ങൾക്കിടെയാണ് എമ്പുരാൻ്റെ സെൻസർ രേഖാ പുറത്തുവന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെ ദൃശ്യങ്ങളുടെ ദൈർഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോർഡിൻറെ നിർദ്ദേശം. ആർഎസ്എസ് നോമിനികൾ കൂടിയുള്ള ബോർഡ് രണ്ട് കട്ട് മാത്രം നിർദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തിൽ കൂടുതൽ കട്ട് നിർദ്ദേശിക്കണമെന്നാണ് ചില ആർഎസ്എസ് നേതാക്കളുടെ നിലപാട്.
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിലും 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബിലെത്തിയിരിക്കുകയാണ് എമ്പുരാൻ. പ്രമുഖ ട്രേഡ് അനലിസ്റ്റ് സാക്നില്‍ക്ക് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. മലയാളം പതിപ്പ് 18.6 കോടിയാണ് ആദ്യ ദിനം നേടിയത്. എന്നാല്‍ രണ്ടാം ദിവസമാകട്ടെ 10.75 കോടി രൂപയും നേടി. എമ്പുരാൻ കുതിപ്പ് അവസാനിപ്പിക്കുന്നില്ല ഇനിയും കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയതും കണക്കിലെടുക്കുമ്പോള്‍ റിലീസ് ദിവസത്തെ അലയൊലികള്‍ ഇനിയും അവസാനിക്കില്ല എന്നാണ് വ്യക്തമാകുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.
2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
വിമാനത്താവളത്തിലെ അമിത ലഗേജ് ഫീസ് ബുദ്ധിപരമായ നീക്കത്തിലൂടെ മറികടന്നെന്ന് യുവതി; കുറിപ്പ് വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ