
പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട പതിനെട്ടുകാരന്‍ ഫ്രാന്‍സില്‍ പിടിയിലായി. ഫ്രഞ്ച്-സ്വിസ് പൗരത്വമുള്ള ക്ലെമന്റ് എല്‍ ആണ് പോലീസ് വലയിലായതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ലെസ്‌റ്റര്‍ സെഡ് എന്ന് ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇയാള്‍ ജയിലില്‍ കിടന്നുകൊണ്ടാണ് എംബാപ്പയെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമുള്ള ഗൂഢാലോചന നടത്തിയതെന്ന വിവരവും പുറത്തു വരുന്നു. കുറ്റകൃത്യം നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ പോലീസ് ഈ ഗൂഢാലോചന പൊളിക്കുകയും പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌ത് പതിനെട്ടുകാരനെ അതീവ സുരക്ഷയുള്ള ഏകാന്ത തടവിലേക്ക് മാറ്റുകയും ചെയ്‌തു.
പതിനെട്ടുകാരന്‍ ലക്ഷ്യമിട്ട സെലിബ്രിറ്റികളില്‍ കിലിയന്‍ എംബാപെ മാത്രമല്ല ഉള്ളത്. 26 പ്രമുഖരുടെ പട്ടിക തന്നെ പ്രതിയുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രശസ്‌തനായ റാപ്പര്‍ ഗായകന്‍, വന്‍കിട ജ്വല്ലറി ഉടമകള്‍, വ്യവസായികള്‍ എന്നിങ്ങനെ നീളുന്നു പട്ടികയിലുള്ളവര്‍. ഏപ്രിലില്‍ ഫ്രാന്‍സിലെ ഒരു ആഢംബര വാച്ച് ഷോറൂമില്‍ നടന്ന മോഷണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ക്ലെമെന്റ് എല്‍ എന്ന ക്രിമിനലിലേക്ക് അന്വേഷണം നീട്ടിയത്. പ്രതിയുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തിന്റെ പാരീസിലെ മേല്‍വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു വെച്ചത് ശ്രദ്ധയില്‍പ്പെട്ടു. കൂടുതല്‍ ആളുകളുടെ മേല്‍വിലാസങ്ങള്‍, അവര്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഇടങ്ങള്‍ എന്നിവ അടയാളപ്പെടുത്തിവെച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതി പുറത്തുവരുന്നത്.
കിലിയന്‍ എംബാപെ സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡിന്റെ താരമാണ്. ഹൊസെ മൗറീഞ്ഞോയുടെ ടീമില്‍ മികച്ച ഫോമില്‍ സീസണില്‍ ഗോളടി തുടരുകയാണ് താരം. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ എന്ന റെക്കോര്‍ഡും കഴിഞ്ഞ ലോകകപ്പില്‍ എംബാപെ സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക് : https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!