സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിനായി സഞ്ജു സാംസൺ കഠിന പരിശീലനത്തിലാണ്. മോശം ഫോമിലാണെങ്കിലും കോച്ച് ഗൗതം ഗംഭീറിന്‍റെ പിന്തുണയോടെ ഇറങ്ങുന്ന സഞ്ജുവിന്, ഹോം ഗ്രൗണ്ടിലെ ഈ മത്സരം ഫോം വീണ്ടെടുക്കാനുള്ള അവസാന അവസരമായേക്കാം.
സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നതിന്‍റെ ആവേശത്തിലാണ് സഞ്ജു സാംസൺ. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരം വെള്ളിയാഴ്ച 30 മിനിറ്റോളം നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം നടത്തി. സൈഡ് ആം ബൗളർമാരെയും അക്സർ പട്ടേലിനെയും ത്രോ ഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെയും നേരിട്ട സഞ്ജു മികച്ച ഷോട്ടുകൾ പായിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചാൽ, സഞ്ജുവിന്‍റെ കരിയറിൽ സ്വന്തം നാട്ടിൽ കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും ഇത്. ആരാധകരും വലിയ ആവേശത്തോടെയാണ് ഈ നിമിഷത്തിനായി കാത്തിരിക്കുന്നത്.
27
എല്ലാം കണ്ട് ഗംഭീര്‍
ബാറ്റിംഗ് പരിശീലനത്തിന് ശേഷം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീർ, ബൗളിംഗ് കോച്ച് മോർണി മോർക്കൽ എന്നിവരുമായി സഞ്ജു ദീർഘനേരം സംസാരിച്ചു. സഞ്ജുവിന്‍റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആത്മവിശ്വാസം നൽകാനുമാണ് ടീം മാനേജ്‌മെന്‍റ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊട്ടക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
37
സഞ്ജു സീനിയര്‍ താരം
പരമ്പരയിലെ നാല് മത്സരങ്ങളിൽ നിന്ന് വെറും 40 റൺസ് മാത്രം നേടിയ സഞ്ജുവിന്‍റെ ഫോമിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കൊട്ടക് പറഞ്ഞു. സഞ്ജു സീനിയർ താരമാണെന്നും ക്രിക്കറ്റിൽ ഇത്തരം പ്രതിസന്ധികൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജു നന്നായി പരിശീലനം നടത്തുന്നുണ്ട്, അവൻ കഠിനാധ്വാനിയുമാണ്. സഞ്ജുവിന്‍റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. സഞ്ജുവിനെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനുണ്ടെന്ന് ഞാൻ കരുതുന്നില്ല, കാരണം അവന്‍ അത്രത്തോളം മികച്ച താരമാണ്- കൊട്ടക് പറഞ്ഞു.
പരിക്കിനെത്തുടർന്ന് നാലാം ടി20 നഷ്ടമായ ഇഷാൻ കിഷൻ അഞ്ചാം മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. പവർപ്ലേയിൽ ഇഷാൻ നൽകുന്ന ആക്രമണോത്സുകമായ തുടക്കം ടീമിന് അനിവാര്യമാണെന്ന് സീതാൻഷു കൊട്ടക് സൂചിപ്പിച്ചു.ടീം ഫിസിയോയുടെ അനുമതി ലഭിച്ചാൽ ഇഷാൻ പ്ലെയിംഗ് ഇലവനിൽ എത്തുമെന്നും കൊട്ടക് പറഞ്ഞു.
57
നായകന്‍റെ ഫോം നിര്‍ണായകം
തുടർച്ചയായ രണ്ട് അർദ്ധ സെഞ്ചുറികളുമായി നായകൻ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് കരുത്താകുമെന്നും സീതാന്‍ഷു കൊട്ടക് പറഞ്ഞു. ഏറെക്കാലമായി സൂര്യ ടി20യിലെ ഏറ്റവും മികച്ച ബാറ്ററാണ്, ഒന്നാം നമ്പർ താരമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം റൺസ് സ്കോർ ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. എന്നാൽ ടി20യിൽ ഒരാൾ 60-70-റൺസ് എടുത്താൽ മാത്രമേ അത് മികച്ച ഇന്നിംഗ്‌സ് ആണെന്ന് നമ്മൾ കരുതുകയുള്ളൂ. എന്നാല്‍ സാഹചര്യമനുസരിച്ച് ഒരാള്‍ നേടുന്ന 25 റൺസ് ചിലപ്പോൾ 60 റൺസിനേക്കാൾ വിലപ്പെട്ടതാകാം. ടി20യിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുന്ന ചില മോശം കാലഘട്ടങ്ങളുണ്ടാകും. എങ്കിലും ആ സാഹചര്യത്തിലും നിങ്ങൾ ടീമിന് വേണ്ടി ആക്രമിച്ചു തന്നെ കളിക്കേണ്ടതുണ്ട്. അതാണ് സൂര്യ ചെയ്തതും. അദ്ദേഹത്തിന് മികച്ച രണ്ട് ഇന്നിംഗ്‌സുകൾ കളിക്കാൻ സാധിച്ചതിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അത് ടീമിനെ സംബന്ധിച്ചിടത്തോളം നല്ലൊരു സൂചനയാണ്.-കൊട്ടക് പറഞ്ഞു.
67
അഭിഷേകിന്‍റേത് കണ്ണുംപൂട്ടിയുള്ള അടിയല്ല
ഈ പരമ്പരയിലുടനീളം തകർപ്പൻ ബാറ്റിംഗ് കാഴ്ചവെക്കുന്ന യുവതാരം അഭിഷേക് ശർമ്മയെ ബാറ്റിംഗ് കോച്ച് സിതാൻഷു കൊട്ടക് പ്രത്യേകം പ്രശംസിച്ചു. തീർച്ചയായും അത് അവന്‍റെ പ്ലാനാണ്, ക്രീസില്‍ എന്ത് ചെയ്യണമെന്ന് അവന് കൃത്യമായ ബോധ്യമുണ്ട്. അവൻ ബുദ്ധിയുള്ള കളിക്കാരനാണ്, ഓരോ നീക്കത്തിന് പിന്നിലും അവന്‍റെ ചിന്തകളുണ്ട്. അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയാണ് അവന്‍റെ ബാറ്റിംഗ്. പുതിയ കാര്യങ്ങൾ പഠിക്കാൻ അവൻ എപ്പോഴും തയ്യാറാണ്. അവൻ ഒരുപാട് ഷോട്ടുകൾ കളിക്കുന്നുണ്ടെങ്കിലും അതൊന്നും വെറുതെ കണ്ണുംപൂട്ടി അടിക്കുന്നതല്ല. മറിച്ച്, പന്തിന്‍റെ നിലവാരം നോക്കി സാങ്കേതിക തികവോടെയാണ് അവൻ ബാറ്റ് ചെയ്യുന്നത്. ഒരു അഗ്രസീവ് ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണെന്നും കൊട്ടക് പറഞ്ഞു.
77
ഹോം ഗ്രൗണ്ടിൽ സഞ്ജുവിന് അവസാന അവസരമോ
തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ കുപ്പായത്തില്‍ സഞ്ജു സാംസണെ പുറത്തിരുത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ലെന്നാണ് ബാറ്റിംഗ് കോച്ചിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാലും വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിന് ഹോം ഗ്രൗണ്ടില്‍ അവസരം നല്‍കുമെന്ന് തന്നെയാണ് കോച്ച് സൂചിപ്പിച്ചത്. പക്ഷെ ടി20 ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ സഞ്ജുവിന് കിട്ടുന്ന അവസാന അവസരമായിരിക്കും ഇത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!