
ക്യാൻസറിനെതിരെ പോരാടി അതിജീവിച്ചതിനെ ക്കുറിച്ച് തുറന്നു പറഞ്ഞ് പോപ്പ് ഐക്കണും നടിയുമായ കെയ്‌ലി മിനോഷ്. 2021-ൽ തനിക്ക് രണ്ടാമതും അർബും ബാധിച്ചിരുന്നുവെന്നും ആദ്യത്തെ തവണ അർബുദം ബാധിച്ച് ഇരുപതുവർഷത്തിനുശേഷമാണ് വീണ്ടും രോഗം ബാധിച്ചതെന്നും കെയ്‌ലി മിനോഷ് പറഞ്ഞു. 36 വയസ്സുള്ളപ്പോഴാണ് കെയ്‌ലിക്ക് ആദ്യമായി സ്തനാർബുദം സ്ഥിരീകരിച്ചത്. മെൽബണിലെ ചികിത്സയ്ക്കുശേഷം 2006-ൽ അവർ ക്യാൻസർ മുക്തയാവുകയും ചെയ്തു.
ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ അർബുദമാണ് സ്തനാർബുദം. സ്തനാർബുദം എന്നത് സ്തനത്തിലെ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരുന്ന ഒരു രോഗമാണ്. പ്രായം, കുടുംബ ചരിത്രം, പൊണ്ണത്തടി, ഹോർമോൺ മാറ്റങ്ങൾ, മദ്യപാനം എന്നിവയാണ് അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നത്.
സ്തനത്തിൽ ഒരു മുഴ, സ്തനത്തിന്റെ ആകൃതിയിലുള്ള മാറ്റങ്ങൾ, ചർമ്മത്തിൽ കുഴികൾ, മുലക്കണ്ണിൽ നിന്ന് സ്രവണം അല്ലെങ്കിൽ വേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. പതിവ് സ്തന പരിശോധനകളും മാമോഗ്രാമുകളും രോഗം നേരത്തേ കണ്ടെത്താൻ സഹായിക്കുന്നു. നേരത്തെയുള്ള രോഗനിർണയം പലപ്പോഴും ചികിത്സയുടെ വിജയവും അതിജീവന നിരക്കും മെച്ചപ്പെടുത്തുന്നു.
2022 ൽ ലോകമെമ്പാടുമായി ഏകദേശം 2.3 ദശലക്ഷം സ്ത്രീകൾക്ക് സ്തനാർബുദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. സ്തനാർബുദ അതിജീവനം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം നേരത്തെയുള്ള കണ്ടെത്തൽ തന്നെയാണ്. ഒന്നാം ഘട്ടത്തിൽ സ്തനാർബുദം കണ്ടെത്തുമ്പോൾ അതിജീവന നിരക്ക് 90-95 ശതമാനമാണ്.
സ്തനത്തിലോ കക്ഷത്തിലോ അനുഭവപ്പെടുന്ന വേദനയില്ലാത്ത മുഴകൾ, സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ, മുലക്കണ്ണിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, മുലക്കണ്ണിലോ സമീപത്തോ ഉള്ള ചർമ്മത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം എന്നിവയെല്ലാം സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.
സ്തനകോശങ്ങൾ മ്യൂട്ടേഷൻ ചെയ്ത് നിയന്ത്രണാതീതമായി വളരുമ്പോൾ (ട്യൂമർ) ഒരു വലിയ കല ഉത്പാദിപ്പിക്കപ്പെടുന്നു. മറ്റ് തരത്തിലുള്ള കാൻസറുകളെപ്പോലെ സ്തനാർബുദവും സ്തനത്തിന് ചുറ്റുമുള്ള കലകളിലേക്ക് വ്യാപിക്കും. മാത്രമല്ല, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മുഴകൾ വികസിപ്പിക്കുകയും ചെയ്തേക്കാം. എല്ലാ മാസവും കൃത്യമായ ഇടവേളകളിൽ സ്ത്രീകൾ സ്തനങ്ങൾ സ്വയം പരിശോധിക്കുന്നത് വഴി അസ്വാഭാവികതകൾ നേരത്തെ കണ്ടെത്താനാകും.
സ്തനാർബുദം ആരംഭിക്കുന്നത് സ്തനത്തിലെ ഒരു മുഴയിൽ നിന്നാണ്. ഇത് മുഴയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് മറ്റ് മേഖലകളിലേക്ക് വ്യാപിക്കും. ശരീരത്തിൻ്റെ നോഡുകൾ, രക്തചംക്രമണം വഴി ശ്വാസകോശം, കരൾ, മസ്തിഷ്കം, അസ്ഥി തുടങ്ങിയ മറ്റ് അവയവങ്ങളിലേക്കും ഇത് വ്യാപിക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ തുടങ്ങുന്ന ആർത്തവം, വൈകി വരുന്ന ആർത്തവ വിരാമം, കുടുംബത്തിൽ ആർക്കെങ്കിലും ബ്രെസ്റ്റ് ക്യാൻസർ ഉണ്ടെങ്കിൽ, ഓവേറിയൻ കാൻസർ ഉണ്ടെങ്കിൽ എന്നിവയെല്ലാം ബ്രെസ്റ്റ് ക്യാൻസർ ബാധിക്കാനുള്ള കാരണങ്ങളാണ്. ബി.ആർ.സി.എ 1, ബി.ആർ.സി.എ 2 എന്ന ജീനുകളുടെ തകരാർ മൂലമാണ് പാരമ്പര്യമായി ക്യാൻസർ ഉണ്ടാവുന്നത്. ബി.ആർ.സി.എ ടെസ്റ്റിലൂടെ സ്തനാർബുദങ്ങളുണ്ടാകുന്ന സാധ്യത മുൻകൂട്ടി മനസിലാക്കി അത് തടയാൻ സാധ്യത കൂടുതലായിരുന്നാലും നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുന്നത് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam