
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് അതിവേഗം പടർന്നു കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വകഭേദം കുട്ടികളിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മാതാപിതാക്കൾ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഒമിക്രോൺ ബാധിക്കുന്നവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമാകുന്നൂള്ളൂവെന്നാണ് മുംബൈയിലെയും ഡൽഹിയിലെയും വിദഗ്ധർ പറയുന്നത്. മുതിർന്നവരിലും കുട്ടികളിലും കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവരിൽ ഭൂരിഭാഗവും നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണോളജി വിഭാഗം മേധാവി ഡോ. വികാസ് മൗര്യ പറയുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും കൊവിഡ് 19 കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തിന്റെ ആഘാതം ഇതുവരെ കുട്ടികളിൽ കാര്യമായി ഉണ്ടായിട്ടില്ലെന്ന് വിദഗ്ധർ പറയുന്നു.
'ഇതുവരെ ഒമിക്രോൺ കുട്ടികളിൽ അത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും മുതിർന്നവരെ ഇത് വളരെയധികം ബാധിക്കുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാൽ കുട്ടികൾക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വകഭേദം അതിവേഗം പകരുന്നതാണ്...'- മുംബൈയിലെ പരേലിലുള്ള ഗ്ലോബൽ ഹോസ്പിറ്റലിലെ പൾമണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ ഹരീഷ് ചാഫ്ലെ പറയുന്നു.
പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, വരണ്ട ചുമ തുടങ്ങിയവയാണ് കുട്ടികളിൽ പ്രകടമാകുന്ന ഒമിക്രോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് ഡോ ഹരീഷ് പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസർ ഉപയോഗിക്കുക എന്നിവ ശ്രദ്ധിക്കുക. മുതിർന്നവർ മാസ്‌ക് ശരിയായി ധരിക്കുക. അത് വഴി കുട്ടികൾ മാസ്ക് ധരിക്കാൻ പഠിക്കുന്നു. ഇടയ്ക്കിടെ കെെകഴുകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ രാജ്യത്ത് അതിവേഗം പടരുന്നുണ്ട്. മുതിർന്നവരിൽ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളിൽ ഇത് ഗുരുതരമായി ബാധിക്കുന്നില്ല. എന്നിരുന്നാലും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോ.ഹരീഷ് പറഞ്ഞു.
കൊവിഡ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ച് മടങ്ങ് വരെ കൂടുതൽ: ഡബ്ല്യുഎച്ച്ഒ