
കോഴിക്കോട് : ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51 വയസ്സുകാരന് ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'മൈക്ലിപ്പ്' (MyClip) ഉപകരണം ഉപയോഗിച്ച് വിജയകരമായി ചികിത്സ നൽകി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി ചരിത്രനേട്ടം കൈവരിച്ചു.
ഹൃദയ വാൽവിൻ്റെ തകരാർ മൂലം രക്തം തിരിച്ചൊഴുകുന്ന മിട്രൽ റീഗർജിറ്റേഷൻ എന്ന അവസ്ഥയ്ക്കാണ് ഈ നൂതന ചികിത്സ നൽകിയത്. മുൻപ് ഇത്തരം ചികിത്സകൾക്ക് യുഎസ് നിർമ്മിത ഉപകരണങ്ങൾ മാത്രമായിരുന്നു ആശ്രയം. എന്നാൽ അവയുടെ ഉയർന്ന വില സാധാരണക്കാർക്ക് താങ്ങാനാവുമായിരുന്നില്ല. ഇന്ത്യൻ കമ്പനിയായ മെറിൽ വികസിപ്പിച്ചെടുത്ത മൈക്ലിപ്പ് ഉപയോഗിച്ചതിലൂടെ കുറഞ്ഞ ചിലവിൽ അത്യാധുനിക ഹൃദയ ചികിത്സ ലഭ്യമാക്കാൻ സാധിച്ചു.
സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്‌റഫിൻ്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്രിയയിൽ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് പകരം രക്തക്കുഴലിലൂടെ ചെറിയ ട്യൂബ് കടത്തിയാണ് ഉപകരണം സ്ഥാപിച്ചത്.
പ്രായവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും മൂലം ശസ്ത്രക്രിയ അപകടകരമായ രോഗികൾക്ക് ഈ രീതി വലിയൊരു ആശ്വാസമാണ്. ഡോ. അലി ഫൈസൽ, ഡോ. ആശിഷ് കുമാർ മാൻഡലെ എന്നിവരും ഈ നേട്ടത്തിൽ പങ്കാളികളായി. ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് ഹൃദയ ചികിത്സാ രംഗത്ത് 'മെയ്ഡ് ഇൻ ഇന്ത്യ' സംരംഭത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഈ വിജയഗാഥ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam