
വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ യുഎസ് ഫ്ലോറിഡ സ്വദേശിയായ 52കാരന്‍റെ തലച്ചോറിനുള്ളില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തി. മാസങ്ങളായി തുടരുന്ന തലവേദന മൈഗ്രേയിന്‍ മൂലമാണെന്ന് കരുതിയാണ് ഇയാള്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ പരിശോധനയിലാണ് ഇയാളുടെ തലച്ചോറിനുള്ളില്‍ വിരകളുടെ മുട്ടകള്‍ കണ്ടെത്തിയത്. സ്‌കാനിംഗിൽ തലച്ചോറിന്‍റെ ഇരുവശത്തുമായി ഒന്നിലധികം സിസ്റ്റുകൾ കണ്ടെത്തി. ശേഷം അത് പന്നിയിറച്ചി ടേപ്പ് വേം മുട്ടകളാണെന്ന് കണ്ടെത്തുകയായിരുന്നു.
സ്ഥിരമായി ഇയാള്‍ പാതി വേവിച്ച ബേക്കണ്‍ കഴിക്കുമായിരുന്നു. അങ്ങനെയാണ് ഇയാളുടെ തലച്ചോറില്‍ വിരകളുടെ മുട്ടകള്‍ രൂപപ്പെട്ടത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരത്തില്‍ പാകം ചെയ്ത ബേക്കണ്‍ കഴിച്ചതിലൂടെ അണുബാധ ആമാശയത്തില്‍ എത്തിയിട്ടുണ്ടാകുമെന്നും ഇത് വിരകളായി മാറി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം.
അതേസമയം കഴിഞ്ഞ ദിവസം ബട്ടര്‍ ചിക്കന്‍ കറി കഴിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ കാരണമായത് അനാഫൈലക്സിസ് എന്ന അലർജിയാണെന്നാണ് കണ്ടെത്തൽ. യുകെയിലാണ് സംഭവം നടന്നത്. ഒരു ടേക്ക് എവേ സ്ഥാപനത്തില്‍ നിന്ന് പാര്‍സലായി വാങ്ങിയ ബട്ടര്‍ ചിക്കൻ കറി കഴിച്ചതും 27കാരനായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറി സ്വദേശിയായ ജോസഫ് ഹിഗ്ഗിന്‍സണ്‍ എന്ന യുവാവാണ് മരിച്ചത്. മെക്കാനിക്കായി ജോലി ചെയ്യുന്ന ഹിഗ്ഗിന്‍സണ്‍ വാങ്ങിയ ബട്ടര്‍ ചിക്കന്‍ കറിയില്‍ ബദാം അടങ്ങിയിരുന്നതായി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ നട്സ്, ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്സിസ് ബാധിതനായിരുന്നു ഈ യുവാവ്. ബട്ടര്‍ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്‍റെ മരണത്തിന് കാരണമായത്. ബട്ടർ ചിക്കനിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണ കാരണമെന്ന് കൊറോണർ കോടതി സ്ഥിരീകരിച്ചു.
Also read: ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam