
വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു കൂട്ടം വൈറസുകൾ മൂലമുണ്ടാകുന്ന അതിഗുരുതരമായ ഒരു ഹെമറാജിക് പനിയാണ് എബോള. രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. രോഗബാധിതരിൽ നിന്നും മറ്റൊരാളിലേക്കും ഇത് പകരാറുണ്ട്. എന്നിരുന്നാലും, ഇൻഫ്ലുവൻസ അല്ലെങ്കിൽ കോവിഡ് 19 പോലെ വായുവിലൂടെ എബോള പടരുന്നില്ല. കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ഉണ്ടായ എബോള വ്യാപനം, പുതിയ പകർച്ചവ്യാധികളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള ലോകത്തിന്റെ ശേഷിയെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്. എബോള രോഗവ്യാപനം സാധാരണയായി മധ്യ, പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലാണ് കേന്ദ്രീകരിക്കാറുള്ളതെങ്കിലും ആധുനിക യാത്രാസൗകര്യങ്ങൾ വഴി ലോകം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ രോഗവ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ അർഹിക്കുന്നുണ്ട്.
പെട്ടെന്ന് പ്രകടമാകുന്ന ചില ലക്ഷണങ്ങളോടെയാണ് ഈ രോഗം ആരംഭിക്കുന്നത്. കടുത്ത പനി, കടുത്ത ക്ഷീണം, ശാരീരിക അസ്വസ്ഥതകളും ബലഹീനതയും, പേശീവേദന, തലവേദന, തൊണ്ടവേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് രോഗികളിൽ ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമ്മത്തിൽ തിണർപ്പുകൾ ഉണ്ടാവാനും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനങ്ങൾ തകരാറിലാവാനും സാധ്യത കൂടുതലാണ്. രോഗബാധ ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽ നിന്നും ബാഹ്യമായും രക്തസ്രാവം ഉണ്ടായേക്കാം. ഛർദ്ദിയിലോ മലത്തിലോ രക്തം കാണപ്പെടുക, മൂക്ക്, വായുടെ പല്ലുകൾക്കിടയിലെ കോശങ്ങൾ, യോനി എന്നിവയിലൂടെ രക്തം വരിക എന്നിവയും എബോളയുടെ ലക്ഷണങ്ങളാണ്.
എബോള രോഗബാധയിൽ നിന്ന് മുക്തി നേടുന്ന ആളുകളിൽ പിന്നീട് ദീർഘകാലത്തേക്ക് മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾ തുടരാറുണ്ട്. വിട്ടുമാറാത്ത കടുത്ത ക്ഷീണം, തലവേദന, പേശികളിലും സന്ധികളിലും ഉണ്ടാകുന്ന വേദന, കാഴ്ച മങ്ങൽ, കണ്ണ് വേദന, വെളിച്ചം നോക്കാനുള്ള ബുദ്ധിമുട്ട്, വയറുവേദന, വിശപ്പില്ലായ്മ എന്നിവയെല്ലാം ഉണ്ടായേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam