
ദില്ലി: വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ദില്ലിയിൽ ആശ്രമം ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികൾ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകി. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി നൽകിയത്. പ്രതി ഉപയോഗിച്ചിരുന്ന വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ആരോപണമുണ്ട്.
ആഗസ്റ്റ് നാലിനാണ് പരാതി വസന്ത്കുഞ്ജ് പൊലീസിന് മുൻപിൽ എത്തുന്നത്. വിദ്യാർത്ഥിനികൾ ഡയറക്ടർക്കെതിരെ അഡ്മിനിസ്ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭരണ സമിതിയിലുള്ള ഒരാൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് 32 വിദ്യാർത്ഥിനികളുടെ മൊഴിയെടുത്തു. 17 പേർ ഡയറക്ടർക്കെതിരെ മൊഴി നൽകി. ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, വാട്സ് ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നെല്ലാമാണ് വിദ്യാർത്ഥിനികൾ മൊഴി നൽകിയത്.
സ്ഥാപനത്തിലെ ജീവനക്കാർക്കെതിരെയും ഗുരുതര പരാതിയുണ്ട്. സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാൻ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്ട്രേറ്ററും സമ്മർദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനികളുടെ മൊഴി. തുടർന്ന് പൊലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി പരിശോധന നടത്തി. അപ്പോഴാണ് വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ കണ്ടെത്തിയത്. സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിലാണ്. സ്വാമി ചൈതന്യാനന്ദ സരസ്വതിയെ ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കിയെന്ന് ശൃംഗേരി മഠം അറിയിച്ചു.
നേരത്തെ സ്വാമി പാർത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു. ഒഡീഷ സ്വദേശിയായ സ്വാമി ചൈതന്യാനന്ദ സരസ്വതി 12 വർഷമായി ഈ ആശ്രമത്തിലാണ് താമസം.