
ചണ്ഡീഗഢ്:: ചണ്ഡീഗഢിൽ വീടിന് സമീപം തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കവെ 25 കാരിയായ യുവതിയെ വാഹനമിടിച്ച് ഗുരുതര പരിക്ക്. തേജശ്വിതയെയാണ് എസ്‌യുവി കാർ ഇടിച്ചത്. തലയ്ക്ക് പരിക്കേറ്റ തേജശ്വിത ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി സംസാരിച്ചുവെന്നും സുഖമായിരിക്കുന്നുവെന്നും കുടുംബം പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം. തേജശ്വിതയും മാതാവ് മഞ്ജീദർ കൗറും തെരുവുനായ്ക്കൾക്ക് ഫുട്പാത്തിൽ ഭക്ഷണം നൽകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ തേജശ്വിത നായയ്ക്ക് ഭക്ഷണം കൊടുക്കുന്നത് കാണാം. യൂടേൺ എടുത്ത് എത്തിയ മഹീന്ദ്ര ഥാർ എസ്‌യുവി യുവതിയെ ഇടിക്കുന്നതും യുവതി വീണ് വേദനകൊണ്ട് പുളയുന്നതും കാണാം. മകൾ രക്ത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടിട്ടും ആരം സഹായത്തിനെത്തിയില്ലെന്ന് അമ്മ ആരോപിച്ചു. ഒടുവിൽ വീട്ടിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും വിളിച്ച് സഹായമഭ്യർഥിക്കുകയായിരുന്നു.
ആർക്കിടെക്ചറിൽ ബിരുദം പൂർത്തിയാക്കി സിവിൽ സർവീസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തേജശ്വിതക്ക് അപകടമുണ്ടായതെന്ന് അച്ഛൻ ഓജസ്വി കൗശൽ പറഞ്ഞു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ അവൾ ദിവസവും അമ്മയോടൊപ്പം പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തു. വാഹനത്തിനും ഡ്രൈവർക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഗുരുഗ്രാം-ഫരീദാബാദ് റോഡിൽ അമിതവേഗതയിലെത്തിയ പൊലീസ് വാൻ കാറിൽ ഇടിച്ച് ആറുവയസ്സുകാരി കൊല്ലപ്പെടുകയും അഞ്ച് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ സ്ഥലത്തുനിന്ന് മുങ്ങുകയാണ് പൊലീസുകാരൻ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam