
ഡൽഹി: ക്ലാസിൽ അടങ്ങിയിരുന്നില്ല. മൂന്ന് വയസുകാരനെ കസേരയിൽ കെട്ടിയിട്ട് മർദ്ദിച്ച് പ്ലേ സ്കൂൾ അധ്യാപകർ. അടിയേറ്റ് കർണപുടത്തിനും കണ്ണിനും തകരാറ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ രക്ഷിതാവിൽ നിന്ന് പണം ഈടാക്കി സ്കൂൾ അധികൃതർ. ഡൽഹിയിലെ സഫാറാബാദിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വയസുകാരന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് പോക്സോ വകുപ്പുകൾ അടക്കമാണ് സ്കൂൾ അധികൃതർക്കെതിരെ ചുമത്തിയത്. ഓഗസ്റ്റ് 18നാണ് കണ്ണുകളും ചെവിയും നീരു വന്ന നിലയിൽ കുട്ടി സ്കൂളിൽ നിന്ന് വീട്ടിലെത്തുന്നത്. കുട്ടി ഛർദ്ദിക്കാൻ ആരംഭിച്ചതോടെയാണ് മാതാപിതാക്കൾ മൂന്ന് വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി ക്രൂരമായ ആക്രമണം നേരിട്ടിരുന്നുവെന്ന് വ്യക്തമാവുന്നത്. കുട്ടിയുടെ ചെവികളിലും നീർക്കെട്ടുണ്ടായിരുന്നു. തുടർച്ചയായി അടിക്കുകയും ചെവിയിൽ പിടിച്ച് വലിക്കുകയും ചെയ്തതാണ് പരിക്കിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
സ്കൂളിൽ കുട്ടിക്ക് നേരിട്ട മർദ്ദനം അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ 1500 രൂപയാണ് ഫീസായി അധികൃതർ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 16, 17, 18 ദിവസങ്ങളിലും കുട്ടി മർദ്ദനത്തിനിരയായെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ബെൽറ്റിന് സമാനമായ വസ്തു ഉപയോഗിച്ച് കൈകൾ അനക്കാൻ പോലും ആവാത്ത നിലയിൽ ആയിരുന്നു കെട്ടിയിട്ടിരുന്നത്. കസേരയിലിരുന്ന കുട്ടിയെ അധ്യാപിക കസേരയോടെ ചവിട്ടി ത്തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്ലാസിൽ കുട്ടി അടങ്ങി ഇരിക്കാത്തത് മൂലമായിരുന്ന ക്രൂരമായ ശിക്ഷാ നടപടികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam