ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ

Published : Mar 03, 2026, 11:31 AM IST
airport

Synopsis

ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ദുബായിലോ, ഇറാനിലോ, ഇസ്രയേലിലോ കുടുങ്ങിപ്പോയാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ശരിയായ ജാഗ്രതയാണ് നിങ്ങളുടെ ഏറ്റവും വലിയ സുരക്ഷ.

ദില്ലി: ഒരു യാത്രയ്ക്കിടെ പെട്ടെന്ന് യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടാകുന്നത് ആരെയും പേടിപ്പെടുത്തും. ഇപ്പോൾ ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം ദുബായ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്. നിങ്ങൾ ദുബായിലോ, ഇറാനിലോ, ഇസ്രയേലിലോ അല്ലെങ്കിൽ സംഘർഷ സാധ്യതയുള്ള മറ്റേതെങ്കിലും സ്ഥലത്തോ ആണെങ്കിൽ, പേടിക്കുന്നതിന് പകരം ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. 

ശരിയായ വിവരങ്ങളും ജാഗ്രതയും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതുമാണ് നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. ഈ സമയത്ത് സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾക്ക് മാത്രം ചെവികൊടുക്കുക.

ഉടൻ എംബസിയുമായി ബന്ധപ്പെടുക

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ രാജ്യത്തിന്റെ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെടുക എന്നതാണ്. നിങ്ങളുടെ പേര്, പാസ്‌പോർട്ട് വിവരങ്ങൾ, താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ എന്നിവ അവിടെ രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനും എംബസി സഹായിക്കും. അവരുടെ സോഷ്യൽ മീഡിയ പേജുകളും വെബ്സൈറ്റും എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുക.

സുരക്ഷിതമായി ഒരിടത്ത് തങ്ങുക, യാത്രകൾ ഒഴിവാക്കുക

അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ വെറുതെ പുറത്തിറങ്ങുന്നത് റിസ്കാണ്. ഹോട്ടലിലോ സുരക്ഷിതമായ മറ്റ് കെട്ടിടങ്ങളിലോ തന്നെ കഴിയുക. പ്രാദേശിക ഭരണകൂടം കർഫ്യൂവോ മറ്റ് നിയന്ത്രണങ്ങളോ പ്രഖ്യാപിച്ചാൽ അത് കൃത്യമായി പാലിക്കണം. മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണത്തിന് സാധ്യതയുണ്ടെങ്കിൽ, ജനലുകൾക്ക് അടുത്തുനിന്ന് മാറിനിൽക്കുക. വലിയ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകൾ ഒഴിവാക്കുന്നതാണ് നല്ലത്.

അത്യാവശ്യ സാധനങ്ങൾ എപ്പോഴും കയ്യിൽ കരുതുക

ഒരു എമർജൻസി ബാഗ് തയ്യാറാക്കി വെക്കുക. പാസ്‌പോർട്ട്, മറ്റ് പ്രധാന രേഖകൾ, കുറച്ച് പണം, മൊബൈൽ ചാർജർ, പവർ ബാങ്ക്, മരുന്നുകൾ, ഒരു കുപ്പി വെള്ളം എന്നിവയെല്ലാം ഇതിൽ വേണം. ഫോൺ എപ്പോഴും ഫുൾ ചാർജ്ജ് ചെയ്ത് വെക്കുക. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ ഉപയോഗിക്കാനായി ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്ത് വെക്കുന്നതും നല്ലതാണ്.

ഔദ്യോഗിക വാർത്തകൾ മാത്രം വിശ്വസിക്കുക

ടിവി, റേഡിയോ, അല്ലെങ്കിൽ സർക്കാർ ആപ്പുകൾ വഴി വരുന്ന ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ നിന്ന് വിട്ടുനിൽക്കുക. പലപ്പോഴും ഇത്തരം കിംവദന്തികൾ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കും.

ആൾക്കൂട്ടവും തന്ത്രപ്രധാന സ്ഥലങ്ങളും ഒഴിവാക്കുക

വിമാനത്താവളങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സൈനിക താവളങ്ങൾ, പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാറിനിൽക്കുക. ഇത്തരം സ്ഥലങ്ങൾ പലപ്പോഴും ആക്രമണത്തിന് ലക്ഷ്യമാക്കപ്പെടാം. തിരക്ക് കുറഞ്ഞ, ശാന്തമായ സ്ഥലങ്ങളിൽ തങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. ഒന്നോർക്കുക, പേടികൊണ്ട് കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ. സമാധാനമായിരിക്കുക, നിങ്ങളുടെ അവസ്ഥയെക്കുറിച്ച് വീട്ടുകാരെ അറിയിക്കുക, അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. ശരിയായ തയ്യാറെടുപ്പും ജാഗ്രതയുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയിലും നിങ്ങൾക്ക് സുരക്ഷിതരായിരിക്കാൻ സാധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യയിലെ അനിശ്ചിതത്വം, ബെംഗളൂരുവിൽ 21 വിമാനങ്ങൾ കൂടി റദ്ദാക്കി; യാത്രക്കാർ വലയും
ഇന്ത്യയിൽ പാചകവാതക ക്ഷാമത്തിന് സാധ്യത, പരിധി ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്; റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചർച്ച നടത്തി കേന്ദ്ര സർക്കാർ