ദില്ലി പൊലീസിനെതിരെ ആരോപണവുമായി സിജെപി. പൊലീസ് കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്ന് സിജെപി ആരോപിച്ചു. ഇത് അനുവദിച്ചില്ലെങ്കിൽ പൊലീസ് ആസ്ഥാനത്തിന് പുറത്ത് ധർണയിരിക്കുമെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ദില്ലി: ദില്ലി പൊലീസിനെതിരെ ആരോപണവുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി). പൊലീസ് കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ഉള്ളവരുടെ പട്ടിക നൽകുന്നില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. ദില്ലി പൊലീസ് ഇതിന് തയ്യാറായില്ലെങ്കിൽ പൊലീസ് ആസ്ഥാനത്തിന് പുറത്ത് രാത്രി എട്ടുമണിമുതൽ സമാധാനപരമായി ധർണ നടത്തുമെന്നും സൗരവ് ദാസ് പറഞ്ഞു. താനും അശുതോഷ് രങ്കയും ദീപക് ബലിയാനും ധർണയിൽ പങ്കെടുക്കുമെന്നും സൗരവ് ദാസ് അറിയിച്ചു.
അതേസമയം സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെയും ദില്ലി പൊലീസ് നടപടിയെടുത്തു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെയെല്ലാം പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്.
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് എത്തിയത്. കൈകള്‍ കൂട്ടിക്കെട്ടി പ്രതിഷേധിച്ച എംപിമാർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിന് പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതിനിടെ, സിജെപി പ്രതിഷേധത്തിനെതിരായ ദില്ലി പൊലീസ് നടപടിക്കെതിരെ പ്രതിഷേധം കടുക്കുകയാണ്. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവരെ സന്ദർശിച്ച എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനം നടത്തി. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അമിതമായി ബലം പ്രയോഗിച്ചുവെന്നും അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു.


