
ദില്ലി: പാക് ഭീകരസംഘടനകളുമായി ചേർന്ന് രാജ്യത്ത് സ്ഫോടന പദ്ധതിയിട്ട 7 പേർ അറസ്റ്റിൽ. സ്ഫോടന പദ്ധതിയിട്ട 5 പേരെ ദില്ലി പൊലീസും പഞ്ചാബിൽ മൂന്ന് പേരെയുമാണ് പിടികൂടിയത്. ഒരാഴ്ച്ചക്കിടെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് 10ലേറെ പേരെയാണ് ഇതുവരെ അറസ്റ്റ് ചെയതത്.
മൊസാബ് അഹ്ദം, മുഹമ്മദ് ഹമദ് എന്നിവരെയാണ് ദില്ലി പൊലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ചേർന്ന് മുംബൈയിൽ നിന്ന് പിടകൂടിയത്. ജയ്ഷെ മുഹമ്മദ്, ഐഎസ് എന്നീ ഭീകരസംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കളിപ്പാട്ട കാറിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തി ആക്രമണം നടത്താനായിരുന്നു പദ്ധതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഇവര്‍ ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്ടരായത്. മുംബൈയിൽ നിന്നുള്ള നാലോ അഞ്ചോ പ്രായപൂർത്തിയാകാത്ത കുട്ടികളും ഇവരുടെ സ്വാധീന വലയത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, നേപ്പാള്‍ അതിര്‍ത്തി വഴി ആയുധം കടത്തിയ രണ്ടുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇമ്രാന്‍, മുഹമ്മദ് കമ്രാന്‍ എന്നിവരാണ് പിടിയിലായത്. ബിഹാറിലെ നളന്ദയില്‍ എന്‍ഐഎയും ബിഹാര്‍ എടിഎസും തിരച്ചില്‍ നടത്തുകയാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. പാക് നിർമിത ഗ്രനേഡുകളും തോക്കുകളും കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ലക്ഷ്യമിട്ട് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതിയാണ് പഞ്ചാബ് പൊലീസ് പൊളിച്ചത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ സംഘത്തിലെ മൂന്ന് പേരെയാണ് പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. പാക് ഓർഡനൻസ് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡ് ആണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ ഒരാളെ ഗുജറാത്ത് ഭീകരവിരുദ്ധ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അഹമ്മദാബാദിൽ നിന്നാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam