
ചെന്നൈ: ബസ് ടിക്കറ്റിന് ഏഴ് രൂപ അധികം വാങ്ങിയതിന് മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തമിഴ്നാട്ടിലാണ് സംഭവം. വയോധികനിൽ നിന്ന് ടിക്കറ്റ് നിരക്കിലും അധികം തുക ഈടാക്കിയതിന് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റെ വിധി.
തമിഴ്നാട്ടിലെ വിഴുപുരത്ത് 2020 ജനുവരി മാസം 20നായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വിഴുപുരത്ത് നിന്ന് തിരുക്കോവിലൂരിലേക്കുള്ള ബസ് യാത്രക്കിടെ ആർ കരുണ എന്ന 60കാരനിൽ നിന്നാണ് കണ്ടക്ടർ അധിക നിരക്ക് ഈടാക്കിയത്. യഥാർത്ഥ ടിക്കറ്റ് നിരക്കായ 25 രൂപയ്ക്ക് പകരം 32 രൂപ നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച കരുണയോട് ക്ഷുഭിതനായ കണ്ടക്ടർ ബസിൽ നിന്ന് അദ്ദേഹത്തെ ഇറക്കിവിടാനും ശ്രമിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ 7 രൂപ അധികം നൽകി കരുണ യാത്ര ചെയ്തു.
സ്പെഷ്യൽ സർവീസാണെന്ന് പറഞ്ഞാണ് കണ്ടക്ടർ അധികം പണം വാങ്ങിയത്. എന്നാൽ ബസിറങ്ങിയ ശേഷം ആർ കരുണ, ഡിപ്പോയിൽ തിരക്കിയപ്പോൾ വിഴുപുരത്തുനിന്ന് തിരുക്കോവിലൂരിലേക്ക് ആ ദിവസം പ്രത്യേക സർവീസ് ഒന്നുമില്ലെന്ന് മനസ്സിലായി. ബസ് ടിക്കറ്റിന്‍റെ പകർപ്പും ബസിന്‍റെ രജിസ്ട്രേഷൻ നമ്പറും കാട്ടി കരുണ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. മറ്റൊരു ബസിന്‍റെ ടിക്കറ്റ് വെൻഡിംഗ് മെഷീന്‍ ഉപയോഗിച്ചത് കൊണ്ട് പറ്റിയ തെറ്റാണെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ വിശദീകരണം.
എന്നാൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഈ വാദം മുഖവിലക്ക് എടുത്തില്ല. കണ്ടക്ടർ യാത്രക്കാരനിൽ നിന്ന് അധികമായി വാങ്ങിയ 7 രൂപയ്ക്ക് രണ്ട് വർഷത്തെ 12 ശതമാനം പലിശയടക്കം പരാതിക്കാരന് തിരികെ നൽകാനും കരുണ നേരിട്ട അപമാനത്തിനും മാനസികാഘാതത്തിനും നഷ്ടപരിഹാരമായി മുപ്പതിനായിരം രൂപ നൽകാനും വിധിച്ചു.